കോഴിക്കോട്: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ ടെക്നോളജി നടപ്പാക്കുകയല്ല ജനങ്ങളുടെ മനോഭാവവും ജീവിതശൈലിയുമാണ് മാറേണ്ടതെന്ന് വിദഗ്ദ്ധര്‍. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ മേയര്‍ വി.കെ.സി മമ്മദ്കോയയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തവരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനങ്ങളുടെ പിന്തുണയും സഹകരണവുമില്ലാതെ യാതൊരു പദ്ധതിയും വിജയത്തിലെത്തിക്കാനാകില്ലെന്നും മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുന്ന ശീലം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായമുയര്‍ന്നു.
കോര്പ്പറേഷന് പരിധിയിലുണ്ടാകുന്ന മാലിന്യങ്ങളില്‍ 49% വീടുകളില്‍ നിന്നുള്ളതാണെന്ന് വീടുകളിലെ മാലിന്യസംസ്കരണം എന്ന വിഷയത്തില്‍ സംസാരിച്ച ഡോ. റീന അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇതില്‍ 38% ജൈവമാലിന്യങ്ങളാണ്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ നിന്നു തന്നെ സംസ്ക്കരിക്കാനായാല്‍ നഗരത്തിലെ മാലിന്യപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോര്പ്പറേഷന് പരിധിയിലെ ആറു ഡിവിഷനുകളിലെ മാലിന്യസംസ്ക്കരണത്തെക്കുറിച്ച് നടത്തിയ പഠനവും ഡോ. റീന കൗണ്‍സിലിന് മുന്നില്‍വെച്ചു. ഏതു പദ്ധതിയാണെങ്കിലും ഒരു പൈലറ്റ് പ്രൊജക്ട് നടപ്പാക്കിയശേഷം അതുമായി മുന്നോട്ടുപോകുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫ്ളാറ്റുകളിലെ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്ക്കരിക്കണമെന്നാണ് നിയമമെന്നും അതില്ലാത്ത ഫ്ളാറ്റുകളില്‍ അതിനാവശ്യമായ സാങ്കേതിക സൗകര്യം നല്‍കാമെന്നും ക്രെഡായ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ജോസ് ജോസഫ്, എം.വി. ആന്റണി എന്നിവര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തും നടപ്പാക്കി വിജയിച്ച പദ്ധതികളുടെ മോഡലുകളും ഇവര്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. നിരന്തരമായ ബോധവല്ക്കരണമടക്കമുള്ള കര്‍മ്മ പദ്ധതികള്‍ വേണമെന്ന് സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം എന്ന വിഷയത്തില്‍ സംസാരിച്ച ശ്രീധരന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഏതു പദ്ധതിയാണെങ്കിലും കൂടുതല്‍ ചര്‍ച്ചക്കുശേഷമേ നടപ്പാക്കൂവെന്ന് മേയര്‍ സഭയെ അറിയിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. ബാബുരാജ്, നമ്പിടി നാരായണന്, സതീഷ് കുമാര്‍, അഡ്വ. പി.എം. നിയാസ്, വിദ്യാ ബാലകൃഷ്ണന്, മനക്കല് ശശി, പി. കിഷന്‍ചന്ദ്, കെ.ടി. ബീരാന്‍കോയ, അഡ്വ. സീനത്ത്, കുഞ്ഞാമുട്ടി, സി. അബ്ദുറഹിമാന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: