കുറ്റിയാടി: കാലപ്രവാഹത്തിലെപ്പെഴോ മണ്മറഞ്ഞുപോയ മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പുതിയ ക്ഷേത്രസങ്കേതമുയരുന്നു. കുറ്റിയാടിയുടെ ഹൃദയഭാഗത്ത് ക്ഷേത്രവിശ്വാസികള്‍ക്ക് ആത്മീയ നിര്വൃതിയേകിക്കൊണ്ട് കുഞ്ഞുമഠം മഹാദേവക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവത്തിനായി ഒരുങ്ങുന്നു. ചതുപ്പില്‍ മറഞ്ഞുപോയ ക്ഷേത്രാവശിഷ്ടങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. യാദൃച്ഛികമായാണ് ക്ഷേത്രാവശിഷ്ടങ്ങള്പ്രദേശത്തുനിന്ന് കണ്ടെത്തുന്നത്. സ്വകാര്യവ്യക്തി കൃഷിയാവശ്യത്തിനായി കാട് വെട്ടിത്തെളിയിച്ച് നിലമൊരുക്കുന്നതിനിടയിലാണ് മണ്ണില്‍ പുതഞ്ഞുകിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ പുറത്തുവന്നു. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച് മണ്ണില്‍ അകപ്പെട്ട ഒരു മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് തുടര്‍ന്ന് ഖനനം ചെയ്തപ്പോള്‍ കണ്ടെത്താനായത്.
പുണ്യഗംഗാനദിക്ക് തുല്യമാണ് ക്ഷേത്രാവശിഷ്ടങ്ങളുടെ ഭാഗമായി കണ്ടെത്തിയ നാല് മണിക്കിണറുകളെന്ന് ദേവപ്രശ്നത്തില്‍ കണ്ടെത്തിയിരുന്നു. കുളം, കുളപ്പടവുകള്‍, ബലിക്കല്ല് , വിഗ്രഹങ്ങള്‍ തുടങ്ങി ഒരു മഹാക്ഷേത്രം നിലനിന്നിരുന്നുവെന്നതിന്റെ തെളിവുകളാണ് പിന്നീട് പുറത്തുവന്നത്. സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു പിന്നീട്. തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കൊടുംവേനലില്‍ പോലും വറ്റാത്ത കുളം മറ്റൊരു പ്രത്യേകതയാണ്. കുളത്തിനും ക്ഷേത്രസമുച്ചയത്തിനും കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ക്ഷേത്രത്തിന്റെ വാസ്തുഘടനയും ലിപികളും കൊത്തുവേലകളും ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നു. ശിവ, വിഷ്ണു, ദുര്‍ഗ്ഗ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദേവസാന്നിധ്യം തുല്യമാണെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിട്ടുണ്ട്. 2009 ല്‍ ബാലാലയ പ്രതിഷ്ഠ നടന്ന ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഫെബ്രുവരി 14 മുതല്‍ 19 വരെ വിവിധ ചടങ്ങുകളോടെ നടക്കുകയാണ്. മഹാദേവനും മഹാവിഷ്ണുവിനും ഇരട്ട ശ്രീകോവിലുകളുള്ള മണ്ഡപത്തിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് പുനഃപ്രതിഷ്ഠ നടക്കുക. കൊയിലാണ്ടി കൊല്ലം ശ്രീജിത്ത് ആചാരിയുടെ നേതൃത്വത്തിലാണ് ശില്പവേലകള് നടക്കുന്നത്. പ്രതിഷ്ഠക്ക് ശേഷം ശ്രീകോവില്‍ ചെമ്പ് പാകാനും കമ്മിറ്റിക്ക് ഉദ്ദേശമുണ്ട്. പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി 14ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നടക്കും. 15ന് നടക്കുന്ന ആദരണ സഭയില്‍ വിഷവൈദ്യന്മാരെയും കളരി ഗുരുക്കന്മാരെയും, പാരമ്പര്യ വൈദ്യന്മാരെയും ആദരിക്കും. കലവറ നിറയ്ക്കല്‍, ആചാര്യവരണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. 19നാണ് പുനഃപ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഒരു പ്രദേശത്തിന്റെ ആദ്ധ്യാത്മിക ഉണര്‍വിനും മുന്നേറ്റത്തിനും നാന്ദികുറിച്ചുകൊണ്ടാണ് കുറ്റിയാടിയില്‍ ക്ഷേത്രം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: