മാന്നാര്‍: മാലിന്യം നിക്ഷേപിക്കാന്‍ പ്രശ്നരഹിതമായ സ്ഥലം ആവശ്യമുണ്ട്. മാന്നാര്‍ പഞ്ചായത്ത് അധിക്യതര്‍ ഇങ്ങനെയൊരു പരസ്യം നല്കിയാല് അത്ഭുതപ്പെടേണ്ടതില്ല. കാരണം പ്രശ്നങ്ങളില്ലാതെ മാലിന്യം സംസ്കരണത്തിനായി ഇടം തേടി വലയുകയാണ് പഞ്ചായത്ത് ഭരണനേതൃത്വം.
പച്ചക്കറി-മത്സ്യ, മാംസ വിപണനത്തിനായി ഇവിടെയൊരു ചന്തയോ മറ്റ് സൗകര്യങ്ങളോ ഇപ്പോഴില്ല. സ്റ്റോര്‍ ജംഗീഷന് സമീപം മദ്യവില്‍പ്പനശാലയുടെ എതിര്‍വശത്തായിട്ട് മത്സ്യ വില്‍പ്പനയുണ്ടെങ്കിലും പരുമലക്കടവ് മുതല്‍ തെക്കോട്ട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്ഥാനപാതയുടെ ഓരത്തായി മത്സ്യ-പച്ചക്കറി വില്‍പ്പനകള്‍ നടക്കുന്നുണ്ട്.
ഇവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ചിക്കന്‍ സെന്റുകളിലെയും മാലിന്യങ്ങളും മറ്റും നിക്ഷേപിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഇവ നിക്ഷേപിക്കുകയാണ് പതിവ്. അടുത്തുള്ള തോടുകളിലും പമ്പാനദിയിലും റോഡിനോട് ചേര്‍ന്നു കിടക്കുന്ന പാടങ്ങളിലും മാലിന്യം നിക്ഷേപം കുന്നുകൂടിയിരിക്കുന്നു.
പലയിടങ്ങളിലും ഇവയില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നവര്‍ വഴിയില്‍ മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാറ്ററിംഗ് നടത്തുന്നവര്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സ്വയം വഴി കണ്ടെത്തണമെന്നാണ് നിയമം.
അര്‍ദ്ധരാത്രിയോടടുത്ത സമയങ്ങളിലാണ് ഇവരുടെ വാഹനത്തില്‍ നിന്ന് മാലിന്യം റോഡിലേക്ക് വലിച്ചെറിയപ്പെടുന്നത്. ഇത്തരം മാലിന്യങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുകീറി റോഡില്‍ മുഴുവന്‍ വലിച്ചിടുന്നു. അതവിടെ കിടന്നു ചീഞ്ഞുനാറുമ്പോള്‍ പരിസരവാസികള്‍ ആരെങ്കിലും അത് മറവ് ചെയ്യുകയോ മറ്റോ ചെയ്താലായി.
പഞ്ചായത്തില്‍ മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് നാട്ടുകാര്‍ പറയുന്നു. കാലങ്ങളലായി ഇടത്-വലത് മുന്നണികള്‍ ഭരിച്ചിട്ടും മാലിന്യം റോഡരികിലും തോടുകളിലും നദിയിലും നിക്ഷേപിക്കുകയും അതവിടെ കുന്നുകൂടി കിടന്ന് ചീഞ്ഞുനാറുന്ന പതിവുകള്‍ക്ക് ഒരു മാറ്റവും കാണുന്നില്ല.
മാലിന്യങ്ങള്‍ കൂടുമ്പോള്‍ കൊതുകുകളുടെ ശല്യം കൂടുകയും രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. ഇതിനെതിരെ അധികൃതര്‍ പരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പു സമയങ്ങളില്‍ ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയാണ് വോട്ടു പിടിക്കുന്നത്. എന്നാല്‍ അതിന് ശേഷം ആ പരിസരത്തേക്ക് തിരിഞ്ഞു പോലും നോക്കാത്ത അവസ്ഥയാണ് ജനപ്രതിനിധികള്‍ കാഴ്ചവെക്കുന്നത്. മാലിന്യം വര്‍ദ്ധിക്കുന്നതിനാല്‍ തെരുവു നായ ശല്യവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: