കുട്ടനാട്: മങ്കൊമ്പ് സിവില്സ്റ്റേഷന് പാലത്തിനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രതിസന്ധികള്‍ നീങ്ങി. കളക്ടറുടെ ചേംബറില്‍ ഇന്നലെ ഭൂവുടമകളുമായി നടന്ന ചര്‍ച്ചകളിലാണ് സ്ഥലമെടുപ്പ് സംബന്ധിച്ചു ധാരണയായത്.
എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭൂവുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. യോഗതീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. പുരയിടത്തിന് 2.60 ലക്ഷവും. നിലത്തിനു 20,000 രൂപയും വീതം സെന്റിന് നല്‍കാനാണ് തീരുമാനമായിട്ടുള്ളത്. പുളിങ്കുന്ന് വില്ലേജ് പ്രദേശത്ത് പുരയിടത്തിനു മൂന്നുലക്ഷം രൂപ വിലയുണ്ടന്ന് യോഗത്തില്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.
തെക്കേക്കരയില്‍ നെല്ലുഗവേഷണകേന്ദ്രത്തിന്റെ കൈവശമുള്ള ആറുസെന്റ് സ്ഥലവും ലഭ്യമാകേണ്ടതുണ്ട്. സ്ഥലമെടുപ്പിനെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട രണ്ട് കുടുബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടരലക്ഷം രൂപ അനുവദിച്ചിരുന്നു. ആറിന്റെ വടക്കേക്കരയില്‍ അറുപതും തെക്കേക്കരയില്‍ അഞ്ചു സെന്റ് സ്ഥലവുമാണ് ഏറ്റെടുക്കാനുള്ളത്. ആറിന്റെ ഇരുകരകളിലുമായി ഏഴോളം ഉടമകളില്‍ നിന്നായി 65 സെന്റ് സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്.
28 കോടിരൂപയുടെ എസ്റ്റിമേറ്റിന്‍പ്രകാരം 2014 ഫെബ്രുവരിയില്‍ ആണ് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് സ്പാനുകളുള്ള പാലത്തിന്റെ രണ്ടെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാമത്തേതിന്റെ പണികള്‍ പുരോഗമിക്കുന്നു. ഏഴ് തൂണുകള്‍ ഉള്ളതില്‍ നാലെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു.
ശേഷിക്കുന്ന ജോലികള്‍ വടക്കേക്കരയില്‍ ആയതിനാല്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാത്തതുമൂലം പാലം നിര്‍മാണം അനിശ്ചിതത്വത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: