വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയത്തിനടുത്ത്. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 183 റണ്‍സിനെതിരെ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 562 റണ്‍സ് നേടി. 379 റണ്‍സിന്റെ ലീഡ്. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ന്യൂസിലാന്‍ഡ് മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എന്ന നിലയിലാണ്. രണ്ട് ദിവസവും ആറ് വിക്കറ്റും ബാക്കിയിരിക്കെ ഇന്നിങ്സ് പരാജയം ഒഴിവാക്കാന്‍ 201 റണ്‍സ് കൂടി അവര്‍ക്കുവേണം.
31 റണ്‍സുമായി ഹെന്റി നിക്കോളാസ് ക്രീസില്‍. 63 റണ്‍സെടുത്ത ടോം ലാതം, 45 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റില്‍, 22 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസണ്, 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം എന്നിവരാണ് പുറത്തായത്. നൂറാം ടെസ്റ്റ് കളിക്കാനിറങ്ങിയ ക്യാപ്റ്റന്‍ മക്കല്ലത്തിന് രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിങ്സില്‍ പൂജ്യനായി മടങ്ങിയിരുന്നു.
463ന് ആറ് എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി ആഡം വോഗ്സ് ഇരട്ട സെഞ്ചുറി നേടി. 176 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച വോഗ്സ് 239 റണ്‍സെടുത്ത ശേഷം പത്താമനായാണ് പുറത്തായത്. 49 റണ്‍സെടുത്ത പീറ്റര്‍ സിഡില്‍ മികച്ച പിന്തുണ നല്കി. ഓസീസ് ഇന്നിങ്സില്‍ ആകെ അഞ്ച് പേര് മാത്രമാണ് രണ്ടക്കം കടന്നത്.
വോഗ്സിനും സിഡിലിനും പുറമെ ഉസ്മാന് കവാജ (140), സ്റ്റീവന്‍ സ്മിത്ത് (71), പീറ്റര്‍ നെവില്‍ (32) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ന്യൂസിലാന്‍ഡിന് വേണ്ടി ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്, ബ്രെയ്സ്വെല്‍, കോറി ആന്ഡേഴ്സണ്, മാര്‍ക്ക് ക്രെയ്ഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: