ചെങ്ങന്നൂര്‍: തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് ജില്ലാ ചെങ്ങന്നൂരില്‍ ഉജ്ജ്വല സ്വീകരണം. യാത്രയുടെ സ്വീകരണ പരിപാടിക്ക് മുന്നോടിയായി തപസ്യ കലാസംഘത്തിന്റെ നാടന്‍പാട്ട് അരങ്ങേറി. മണ്ണിന്റെ മണമുള്ള പാട്ടുകളുമായി സംഘം ആസ്വാദകരെ ആകര്‍ഷിച്ചു.
വെള്ളാവൂര്‍ ജംഗ്ഷനിലെത്തിയ സാംസ്കാരിക യാത്രാസംഘത്തിന് തപസ്യ ചെങ്ങന്നൂര്‍ സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സ്ഥാനീയസമിതി പ്രസിഡന്റ് സ്വാമിനാഥന് അദ്ധ്യക്ഷനായി. തപസ്യ ജില്ലാ രക്ഷാധികാരി ഡോ. അനില്‍ വൈദ്യമംഗലം മുഖ്യപ്രഭാഷണം നടത്തി. പെറ്റമ്മയും പിറന്ന നാടും സ്വര്‍ക്ഷത്തേക്കാള്‍ മഹത്തരമെന്ന് ദേവകള്‍ പോലും വാഴ്ത്തിയിട്ടുണ്ട്. നമ്മുടെ ഭൂമിയേയും, നമ്മുടെ ഭാഷയെയും, സംസ്കാരത്തെയും സംരക്ഷിക്കേണ്ടത് പൗരമാരുടെ കര്‍ത്തവ്യമാണ്. നാടിന്റെ ശോഭനമായ ഭാവിക്ക് ഇവ അത്യന്താപേക്ഷികമാണ്. മൂല്യബോധമുള്ള തലമുറ വളര്‍ന്നു വരണമെങ്കില്‍ സംശുദ്ധിയോടെ ഇവ മൂന്നും സംരക്ഷിക്കണം.
നാട്ടില്‍ ജനിക്കുകയും വൈദേശിക ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നവരാണ് ചുംബനസമരവും മറ്റുമായി വരുന്നത്. പിറന്ന നാടിനെ അമ്മയായി കരുതുന്നവര്‍ക്ക് അതിന് സാധ്യമല്ല അദ്ദേഹം പറഞ്ഞു. യാത്രാ നായകന് പ്രൊഫ. പി.ജി. ഹരിദാസ് സ്വീകരണത്തിന് മറുപടി പറഞ്ഞു.
പടയണി കലാകാരന് എം.ജി. ഹരികൃഷ്ണന്, അഷ്ടപദി കലാകാരന് യദുകൃഷ്ണന്, മൃദംഗ വിദ്വാന് ഇലഞ്ഞിമേല്‍ സുശീല്‍ കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തില്‍ ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ എന്‍. രാധാകൃഷ്ണന്, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, വി.കെ. ചന്ദ്രന്, വിക്രമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: