മലബാറില്‍ പൂരങ്ങളുടെ കാലം സക്രിയമായി. ഓരോ പൂരക്കാലത്തും ഇന്നത്തെക്കാലത്ത് ഈ ആഘോഷം ധൂര്‍ത്തല്ലേ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉയരുമെങ്കിലും പൂരം എന്നും ആര്‍ഭാടത്തോടെ നടക്കുന്നു. പൂരത്തിന്റെ പ്രത്യേകത അത് എഴുതിവെച്ച ചട്ടങ്ങള്‍ക്കനുസരിച്ചു മാത്രമല്ല നടക്കുന്നതെന്നതാണ്. ഒരേ സമയം മുന്വഷങ്ങളിലേതില്നിന്ന് വേറിട്ടുനില്‍ക്കും, തുടര്‍ച്ചയുണ്ടാവുകയും ചെയ്യും.
ഇതൊക്കെ ചേര്‍ന്നാവണം ചിനക്കത്തൂര്‍ പൂരം തനിയ്ക്കൊത്തവണ്ണം എന്നൊരു പറച്ചിലുള്ളത്. ചട്ടത്തിലും ചിട്ടകളിലുമൊതുങ്ങാത്ത പൂരത്തിന് എനിയ്ക്കെന്റെ തരത്തിലുള്ള പൂരമെന്ന നിലകൂടിയാകുമ്പോഴോ? (പാലക്കാട് ഒറ്റപ്പാലത്തിനടുത്താണ് ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം)
പുരുഷാരം ഒത്തുചേരുന്നിടത്തു വ്യവസ്ഥകള്‍ തെറ്റാം, വൃത്തം തെറ്റാം. സ്വാഭാവികം. വ്യക്തികള്‍ ചേര്‍ന്നുള്ള സംരംഭങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ഒരു വ്യവസ്ഥ വേണം, വൃത്തം വേണം, താളം വേണം. (പൂരത്തിന് താളമാണ് അടിസ്ഥാനമെന്നു തോന്നാറുണ്ട്).
എന്നാല്‍ ലംഘിക്കാനാണുദ്ദേശിക്കുന്നതെങ്കില് ഇതൊന്നും വേണ്ട. തോന്ന്യാസങ്ങള്ക്കുമേലുള്ള, വ്യക്തികളുടെ തന്നിഷ്ടങ്ങള്ക്കപ്പുറമുള്ള, സമൂഹസംഘാതത്തിന്റെ ചട്ടവും ചിട്ടയുമാണ് ഒരു രാജ്യത്തെ സംബന്ധിച്ച് പറയുമ്പോള്‍ ഭരണഘടന. ഒന്നൊന്നായി നില്‍ക്കുന്നവരെ ഒന്നിപ്പിക്കുന്ന വ്യവസ്ഥാപിതമായ സംവിധാനം.
ഭരണഘടനയ്ക്കും അതതുകാലത്ത് മാറ്റങ്ങള്‍ ആവശ്യമായിവരും. അതിനാണല്ലോ നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റ്.ഭരണഘടയില്‍ ഭേദഗതി ഉണ്ടാകുന്നതും അങ്ങനെയാണ്. ആ ഭേദഗതി ഒരു രാജ്യത്തിന്റെ പൊതുവായ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ചര്‍ച്ചകളിലൂടെ ബോധ്യപ്പെടുന്ന വേളയിലാണ് നിയമ നിര്‍മ്മാണം നടക്കുന്നത്. അതിനുപകരം എനിയ്ക്കെന്റെ ഭരണഘടന എന്ന ചിന്ത ഉണ്ടാകുന്നത് അരാജകത്വത്തിന്റെ ആദ്യപടിയാണ്, അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നത് അതിന്റെ നെല്ലിപ്പലക കാണലും.
എന്തുകൊണ്ടോ, ഭരണഘടനയുടെ ശാക്തീകരണമല്ല, ദുര്‍ബലപ്പെടുത്തലാണ് അടുത്തകാലത്തെ ചിലരുടെ ആസൂത്രിത പ്രവര്‍ത്തന പദ്ധതി. അതിന് അവര്‍ക്കുള്ള യുക്തികളും വിചിത്രമാണ്. ഭരണഘടന, സര്‍ക്കാര്‍, ഭരണം, രാഷ്ട്രീയം, കക്ഷിരാഷ്ട്രീയം തുടങ്ങിയവ വെവ്വേറേ നില്ക്കുന്ന, അതേസമയം ഒന്നിച്ചു നില്‍ക്കേണ്ട സംവിധാനങ്ങളാണ്. എന്നാല്‍, ഈ അതിര്‍ത്തികള്‍ അറിയാവുന്നവര്‍ അത് ലംഘിക്കുകയോ, അവ അപ്രസക്തമെന്നു ഭാവിക്കുകയോ ചെയ്യുന്നതാണ് സമകാല സംഭവഗതികള്‍ക്ക് ആധാരം.
ഭരണഘടനയുടെ ശില്‍പ്പികളില്‍ മുഖ്യനായ ഡോ. ഭീം റാവു അംബേദ്കറുടെ വ്യക്തിത്വത്തെയും പ്രവൃത്തിയേയും മുന്‍നിര്‍ത്തിയാണ് ഇവരില്‍ മിക്കവാറും ഈ വഴിത്തെറ്റിലേക്ക് വഴുതുന്നതും എന്നതാണ് കൂടുതല്‍ അപകടകരം.
ഭരണഘടന നിലവില്‍ വരുംമുമ്പ് ഭാരതത്തില്‍ ജനങ്ങള്‍ക്കിടയില്‍ മതവും ജാതിയും ഉണ്ടായിരുന്നു. കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യധര്‍മ്മം നിശ്ചയിച്ചുപോന്നിരുന്ന ഒരുകാലത്ത് രൂപപ്പെട്ട ചില സമ്പ്രദായങ്ങളുടെ തുടര്‍ച്ചയായി അത് ജാതിയും ജാതിയുടെ ധര്‍മ്മവുമായി പരിണമിച്ചു. ആ പ്രവൃത്തിയുടെ സാമൂഹ്യ സ്വഭാവവും സ്വീകാര്യതയും, എല്ലാത്തൊഴിലിനും അതിന്റേതായ മാന്യതയുണ്ടായിട്ടുകൂടി, നിലവാരവും പദവിയും കല്‍പ്പിച്ചുകൊടുക്കുന്ന സംവിധാനം വന്നു.
പില്ക്കാലത്ത് അത് സാമൂഹ്യാചാരം പോലെ ഒരു അനാചാരമായി. ഭരണഘടന രൂപപ്പെട്ടിട്ടും, ജാതിയുടെയും വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം നിയമവിരുദ്ധമാണെന്ന് വന്നിട്ടും ചിലെടങ്ങളില്‍ ഇന്നും തുടര്‍ന്നുപോരുന്നു- മാറേണ്ടതാണ്, മാറ്റേണ്ടതാണ് ഈ വിവേചനം. ഒരേ സമയം, മുമ്പുപറഞ്ഞതുപോലെ, വെവ്വേറേയുള്ള അസ്തിത്വം പുലര്‍ത്തുകയും ഒന്നിച്ചുനിന്ന് സാമൂഹ്യപ്രതിബദ്ധത നിറവേറ്റുകയും ചെയ്യുന്ന സ്ഥിതിവിശേഷം അനിവാര്യമാണ്.
അസാധ്യമല്ല ഈ സഹവര്‍ത്തിത്വമെങ്കിലും അസ്വസ്ഥതകള്‍ രൂപപ്പെടുത്തി, ചിലര്‍ ബോധപൂര്‍വം ഒരുമ ഇല്ലാതാക്കുന്നുവെന്നത് കാലിക യാഥാര്‍ത്ഥ്യമാണ്.
രാഷ്ട്രപിതാവ് മാഹാത്മാഗാന്ധി ഹൃദയത്തിന്റെ ഭാഷയില്‍, ഒരു വലിയ വിഭാഗം ജനതയെ വിളിച്ചിരുന്നത് ‘ഹരിജനങ്ങള്‍’ എന്നായിരുന്നു. രാഷ്ട്രത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തില്‍, അതിന് ഏറെ പ്രസക്തിയും ഉണ്ടായിരുന്നു. പക്ഷേ, ഏതുഘട്ടത്തിലാണ്, ആരുടെ താല്‍പ്പര്യത്തിലാണ്, എന്തടിസ്ഥാനത്തിലാണ്, ആ ഹരിജനങ്ങള്‍ ‘പിന്നാക്കവിഭാഗ’മെന്ന ഗണത്തില്‍ പെട്ടത്? ‘ഹരി’ എന്നാല്‍ വിഷ്ണുവിന്റെ പ്രജകളെന്ന ഗാന്ധി സങ്കല്‍പ്പം തിരുത്തപ്പെട്ടത് എന്ത് ലക്ഷ്യത്തിലായിരുന്നു? എന്തിനായിരുന്നു അത്? സ്വയം പാപികളെന്നു വിശേഷിപ്പിക്കുന്നവര്‍ക്ക് പാപത്തില്‍നിന്നു മുക്തിനേടാന്‍ കഴിയില്ലെന്ന രാമകൃഷ്ണ പരമഹംസര്‍ പറയുമായിരുന്നുവല്ലോ.
സ്വയം പിന്നാക്കമെന്ന് അഭിമാനിപ്പിച്ച്, അക്കൂട്ടര്‍ക്ക് അവകാശങ്ങള്‍ നേടിക്കൊടുക്കാമെന്നു തെറ്റിദ്ധരിപ്പിച്ചവര്‍ സമൂഹത്തിന്റെ വിശാല വേദിയില്‍ മുന്നാക്ക വിഭാഗമെന്ന് ഒരു കൂട്ടര്‍ക്ക് അംഗീകാരം നേടിക്കൊടുക്കുകകൂടിയായിരുന്നല്ലോ.
ഹരിജനങ്ങളെന്ന ഒറ്റവിളിപ്പേരില് ഒരു കുടക്കീഴില് നിന്നവരെ വെവ്വേറേയാക്കിനിര്ത്തി മഴനനയിച്ചവര് പിന്നീട് അവരെ ഒന്നിപ്പിക്കാന്‍ ഇപ്പോള്‍ പ്രയോഗിക്കുന്ന ‘ദളിതര്‍’എന്ന ചെല്ലപ്പേരിന് ഇനിയും നിയമസാധുത ഉണ്ടായിട്ടില്ല. നിയമത്തിന്റെ മുന്നില്‍ അങ്ങനെയൊരു വിഭാഗമില്ല; പക്ഷേ, നിത്യോപയോഗത്തില് അതുണ്ടുതാനും. ഇതിന്റെ പ്രയോക്താക്കളുടെ പ്രഖ്യാപിത സങ്കല്‍പ്പവും പ്രായോഗിക യാഥാര്‍ത്ഥ്യവും തമ്മില്‍ അന്തരമേറെയുണ്ട്.
ദളിതരും ദളിത രാഷ്ട്രീയവും രണ്ടു ദിശയിലാണ്. ദളിതര്‍ ഹരിജനങ്ങളെന്ന വിളിപ്പേരിനുപരിയാണെന്ന് പ്രസംഗിക്കുമ്പോള്‍, (അവര്‍ മെനഞ്ഞുണ്ടാക്കിയ കഥയിലെ) ഹിന്ദുമതവിഭാഗത്തിലെ ബ്രാഹ്മണ മതമേധാവിത്വത്തിന്റെയോ സവര്‍ണ്ണാധിപത്യത്തിന്റെ ദുഷ്ചെയ്തികള്ക്കെതിരേയുള്ള ചെറുത്തു നില്‍പ്പാണ് ദളിത സംയോഗമെന്ന് തത്ത്വം പറയുമ്പോള്‍, വിവിധ സാമൂഹ്യ പ്രശ്നങ്ങളാല്‍ പിന്നാക്കമായിപ്പോയ ഒരു വിഭാഗത്തിനെ അന്യമതവിഭാഗത്തിന്റെ തൊഴുത്തില്‍ കെട്ടുകയാണ് ചെയ്തതെന്നത് തിരിച്ചറിയേണ്ട വാസ്തവമാണ്.
വൈകിയാണെങ്കിലും, പിന്നാക്ക സേവകരെന്നും ദളിത സംരക്ഷകരെന്നും സ്വയം അഭിമാനിച്ച് പ്രവര്‍ത്തിച്ചിരുന്ന കൊച്ചുകൊച്ചു നേതാക്കള്‍ തിരിച്ചറിയുന്നവെന്നത്, വല്യേട്ടന്മാരുടെ പദ്ധതികള്‍ മനസിലാക്കുന്നുവെന്നത് ആശ്വാസകരമാണ്. ഇങ്ങനെ വിയോജിക്കുന്ന സലിംകുമാറിനെയും കെ.കെ. കൊച്ചിനെയും പോലുള്ളവര്‍ക്ക് ദളിത് സംരക്ഷക നേതൃനിരയില്‍ സ്ഥാനം നഷ്ടപ്പെടുന്നുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
വാസ്തവത്തില്‍, ഇന്നിപ്പോള്‍ ദേശീയതലത്തില്‍ സംഭവിച്ച രാഷ്ട്രീയ മാറ്റം ഭാരതത്തിന്റെ സാമൂഹ്യമാറ്റത്തിന്റെ പരകോടിയാണ്.
ജാതി-മത വിവേചനത്തിന്റെ അടിവേര്, പാടേ അടര്ന്നുപോയിട്ടില്ലെങ്കിലും, ഒരു പിന്നാക്ക സമുദായ നേതാവ് ഭാരതത്തിന്റെ പ്രധാനമന്ത്രിയായി. അതും സവര്ണ്ണസംഘമെന്ന് ചിലരാല്‍ ആക്ഷേപിക്കപ്പെടുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായി. തീര്‍ത്തും തകര്‍ന്നുപോയിരിക്കുകയാണ്, ഇതുവരെ കെട്ടിപ്പൊക്കിനിര്ത്തിയിരുന്ന, അടിത്തറയില്ലാത്ത ഒരു ജാതിവാദത്തിന്റെ നട്ടെല്ല്. അതിന്റെ പ്രയോക്താക്കള്‍ക്ക് അറ്റകൈപ്രയോഗമേ ഇനി വഴിയുള്ളുവെന്ന് മനസ്സിലായി.
അതാണ്, ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യാ വിവാദം. അതാണ് ഹരിയാനയിലെ ദളിത് കുട്ടികളെ ചുട്ടുകൊന്നുവെന്ന് വ്യാജപ്രചാരണം. അതാണ്, ഗോമാംസം ഭക്ഷിക്കുന്നവരെ സംരക്ഷിക്കാന്‍ നടത്തിയ രക്ഷാവ്യാജവാദം. ഈ പൂരാഘോഷങ്ങള്‍ക്കു പിന്നിലെ അജണ്ട തിരിച്ചറിഞ്ഞാണ്, ഒരു പിന്നാക്കക്കാരനെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ ചിലര്‍ മടിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം പറഞ്ഞത്.
ഇപ്പോള്‍ പൂരപ്പറമ്പില്‍ അക്കൂട്ടര്‍ അണിനിരത്തുന്നത് വിദ്യാര്‍ത്ഥികളെയാണ്. ദേശീയ പ്രക്ഷോഭങ്ങളുടെ ഭാരതചരിത്രത്തില്‍ വിദ്യാര്‍ത്ഥി സമരങ്ങളുടെ ശക്തി അവര്‍ക്കറിയാം. പക്ഷേ, ആ രാഷ്ട്രീയക്കളി ഭരണഘടനയെ വെല്ലുവിളിച്ചു വേണോ എന്നതാണ് ചോദ്യം. രാഷ്ട്ര ദ്രോഹ പ്രവര്‍ത്തനം നടത്തി വേണോ എന്നതാണ് ചിന്തിയ്ക്കേണ്ട സുപ്രധാനകാര്യം.
ജെഎന്‍യു പോലൊരു പ്രമുഖ സര്‍വകലാശാലയില്‍ സമരക്കാര്‍ എലിയെ തോല്‍പ്പിക്കാന്‍ ഇല്ലംതന്നെ ചുടുമ്പോള്‍, അതിന് എണ്ണയൊഴിക്കാന്‍ ദേശീയപ്രസ്ഥാനമെന്ന് ഒരുകാലത്ത് അഭിമാനിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചെല്ലുമ്പോള്‍, എക്കാലത്തും ഭാരതവിരുദ്ധ-ദേശദ്രോഹ നിലപാടുകള്‍ മാത്രമെടുത്തചരിത്രമുള്ള കമ്മ്യൂണിസ്റ്റു-മാര്ക്സിസ്റ്റുകക്ഷികളടെയും അവരുടെ പുതിയ ചങ്ങാതിമാരായ അന്താരാഷ്ട്ര ഭീകര പ്രസ്ഥാനങ്ങളുടെയും അജണ്ടയാണ് നടപ്പാകുന്നത്.
‘തനിയ്ക്കൊത്തവണ്ണം’ ചിനക്കത്തൂര്‍ പൂരമാഘോഷിയ്ക്കാം, പക്ഷേ, രാഷ്ട്രത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നവര്ക്കുള്ള സ്ഥാനം ജയിലിലായിരിക്കണം, അവരെ പിന്തണയ്ക്കുന്നവര്ക്ക് സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കണം.
വ്യക്തിയെ എതിര്‍ക്കാം, ആദര്‍ശത്തെ എതിര്‍ക്കാം, പാര്‍ട്ടിയെ എതിര്‍ക്കാം, ഭരണത്തെ എതിര്‍ക്കാം, ഭരണകക്ഷിയെ എതിര്‍ക്കാം, ജനാധിപത്യത്തിലെ സ്വാതന്ത്ര്യം അത്രത്തോളമുണ്ട്. പക്ഷേ ഭരണഘടനയെ എതിര്‍ക്കുകയെന്നാല്‍ പൗരത്വത്തിന് അയോഗ്യത തന്നെയാണ്, അതൊരു സമൂഹമായാല്‍, ഒരു സംഘടനയായാല്‍ അടുത്തപടി നിരോധനം തന്നെയാകണം.
ഭൂപരമായ അതിര്‍ത്തി കടന്നുവരുന്ന നുഴഞ്ഞുകയറ്റക്കാരനു തുല്യനാണ് ഭരണഘടനാ വ്യവസ്ഥയിലും സംവിധാനത്തിലും ആശയംകൊണ്ടോ നിലപാടിലൂടെയോ പ്രവൃത്തിയിലൂടെയോ ഒളിച്ചുകടത്തല്‍ നടത്തുന്നവനും: രണ്ടും രാജ്യദ്രോഹം തന്നെയാണ്. ബിജെപിയോടോ ആര്‍എസ്എസിനോടോ ഉള്ള എതിര്‍പ്പ് രാഷ്ട്രത്തോടും ഭരണഘടനയോടും പ്രകടിപ്പിക്കുമ്പോള്‍ അത് രാജ്യദ്രോഹമാണ്.
ഇങ്ങനെ അസഹിഷ്ണുത മൂത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നവര്‍ക്ക് ലക്ഷ്യങ്ങള്‍ നാലാണ്: ഒന്ന്: കേന്ദ്രത്തില്‍ ഭരിക്കുന്നത് സവര്ണവിഭാഗമാണെന്ന് സ്ഥാപിക്കണം. രണ്ട്: അവര്‍ ഇതര മതങ്ങളോട് സഹിഷ്ണുതയില്ലാത്ത വര്‍ഗീയവാദികളാണെന്നു സ്ഥാപിക്കണം. മൂന്ന്: അവര്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നിരോധിക്കുന്ന ഫാസിസ്റ്റുകളാണെന്ന് സ്ഥാപിക്കണം. നാല്: ഈ ഭരണകൂടത്തെക്കൊണ്ട് ജനക്ഷേമ രാജ്യക്ഷേമ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യിക്കരുത്. പക്ഷേ, ഇതുവരെകണ്ട ഫലം വെച്ചു പറഞ്ഞാല്‍, പാണ്ടന്‍ നായുടെ പല്ലിനുശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.
** ** **
പിന്കുറിപ്പ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യചെയ്ത രോഹിത് വെമുലയുടെ രക്ഷിതാക്കളെ മുസ്ലിംലീഗിന്റെ കേരള യാത്രാ സമാപനവേദിയില്‍ ആ പാര്‍ട്ടി കൊണ്ടുവന്നു. അവരുടെ വിദ്യാര്‍ത്ഥി പ്രേമം പ്രകടിപ്പിക്കല്‍ കൂടിയായി അത്.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട് ആത്മഹത്യശ്രമം നടത്തിയത് ലീഗ് വിദ്യാഭ്യാസ വകുപ്പ് നോക്കുന്ന കേരളത്തിലാണ്. ആ രക്ഷിതാക്കളുടെ കണ്ണീരിന് ബിജെപി-മോദി വിരോധത്തിന്റെ ഉപ്പില്ലാഞ്ഞതിനാലാവാം അവരെ ലീഗ് കണ്ടില്ല!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: