കാഞ്ഞിരപ്പള്ളി: സപ്ലൈകോയുടെ പീപ്പിള്‍സ് ബസാര്‍ ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിട്ട് നാലു മാസമായി. മന്ത്രിയ്ക്ക് സൗകര്യം കിട്ടാത്തതു മൂലം ഉദ്ഘാടനം വൈകുന്നതെന്ന് ആക്ഷേപമുണ്ട്. 3000 ചതുരശ്ര അടി കെട്ടിടം 10 ലക്ഷം രൂപ മുടക്കി ബസാര്‍ സജ്ജീകരിച്ചു. ലോഡ് കണക്കിന് അരിയുള്‍പ്പടെ എല്ലാ സാധനങ്ങളും ബസാറില്‍ നിറച്ചു. ഇത്രയും ഒരുക്കി നാലുമാസമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഉദ്ഘാടനത്തിന് മന്ത്രിയുടെ ഡേറ്റ് കിട്ടിയില്ലത്രേ. നാലുമാസമായി പ്രതിമാസം 50,000 രൂപ വാടക. നവംബര്‍മാസത്തിലും, ഡിസംബര്‍ മാസത്തിലും ഉദ്ഘാടനത്തിന് തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും നടന്നില്ല. നിലവില്‍ പുത്തനങ്ങാടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മാറ്റി പകരം പുതിയ പീപ്പിള്‍സ് ബസാര്‍ തുടങ്ങുന്നതിന് വേണ്ടിയാണ് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡില്‍ കെട്ടിടം വാടകയ്ക്കെടുത്തത്. 13 ഷട്ടറുകളുള്ള കെട്ടിടത്തിന് ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യവുമുണ്ട്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ കെട്ടിടം ഫര്‍ണിഷ് ചെയ്ത് വില്‍പ്പനയ്ക്കുള്ള സാധനങ്ങളെല്ലാം അലമാരകളിലും, ഷെല്ഫുകളിലും നിറച്ച് സജ്ജമാക്കി. എന്നാല്‍ നാളിതു വരെയും ഇത് തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ആദ്യം സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ എന്നെഴുതിയ ബോര്‍ഡിന് പിന്നാലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് എന്നെഴുതി. പീപ്പിള്‍സ് ബസാറെന്നുള്ള തീരുമാനം പിന്നീട് മാറ്റി സൂപ്പര്‍ മാര്ക്കാറ്റാന് അധികൃതര്‍ തീരുമാനിച്ചതാണ് കാരണം. നിലവില്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന പുത്തനങ്ങാടിയിലെ കെട്ടിടത്തിന്റെ വാടക കാലാവധി കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ നാലുമാസമായി സപ്ലൈകോ രണ്ടു കെട്ടിടങ്ങള്‍ക്കും വാടക നല്കികൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: