വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്സിനും 52 റണ്‍സിനുമാണ് ഒന്നാം ടെസ്റ്റില്‍ കംഗാരുക്കള്‍ വിജയം നേടിയത്. ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സിന്റെ ലീഡ് വഴങ്ങിയ ന്യൂസിലാന്‍ഡിന്റെ രണ്ടാം ഇന്നിങ്സ് 327 റണ്‍സിന് അവസാനിച്ചു. ആദ്യ ഇന്നിങ്സില്‍ 183 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പുറത്തായത്.
രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണും മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മാര്‍ഷുമാണ് കിവി ബാറ്റിങ്നിരയെ പിഴുതെറിഞ്ഞത്. ഹേസല്‍വുഡ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
178ന് നാല് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ന്യൂസിലാന്‍ഡ് നിരയില്‍ 59 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ഹെന്റി നിക്കോളാസും വാലറ്റക്കാരായ ടിം സൗത്തിയും (48) മാര്‍ക്ക് ക്രെയ്ഗും (പുറത്താകാതെ 33) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ഓപ്പണര്‍മാരായ ലാഥമും (63) മാര്ട്ടിന് ഗുപ്റ്റിലും (45) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ഇവര്‍ പുറത്തായതോടെ ന്യൂസിലാന്‍ഡ് തകരുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞതോടെ അനിവാര്യമായ പരാജയം കിവികള്‍ നേരിടുകയായിരുന്നു. അവസാന ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങിയ ന്യൂസിലാന്‍ഡ് നായകന് ബ്രണ്ടന്‍ മക്കല്ലം രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ടതും ന്യൂസിലാന്‍ഡിന്റെ പരാജയത്തിന് ആക്കംകൂട്ടി.
ആദ്യ ഇന്നിങ്സില്‍ ആഡം വോഗ്സിന്റെ ഇരട്ട സെഞ്ചുറിയുടെയും (239) ഉസ്മാന് കവാജയുടെ സെഞ്ചുറിയുടെയും (140), ക്യാപ്റ്റന്‍ സ്മിത്തിന്റെ അര്‍ദ്ധസെഞ്ചുറിയുടെയും (71) കരുത്തിലാണ് ഓസ്ട്രേലിയ 562 റണ്‍സ് അടിച്ചുകൂട്ടിയത്. ആഡം വോഗ്സാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: