ഗുവാഹത്തി: ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യന്‍ ആധിപത്യം സമ്പൂര്‍ണ്ണം. ഇന്നലെ നടന്ന നാല് വിഭാഗത്തിലും ഇന്ത്യ പൊന്നണിഞ്ഞു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത-ടീം ഇനത്തിലും പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ റൈഫിള്‍ ടീം-വ്യക്തിഗത ഇനത്തിലുമാണ് ഇന്ത്യ ഇന്നലെ പൊന്നണിഞ്ഞത്.
പുരുഷന്മാരുടെ ടീം ഇനത്തില്‍ ഗുര്‍പ്രീത് സിങ്, ആഷാപുത്രെ അക്ഷയ് സുഹാസ്, വിജയ് കുമാര്‍ എന്നിവരടങ്ങിയ ടീമാണ് 1702 പോയിന്റുമായി പൊന്നണിഞ്ഞത്. പാക്കിസ്ഥാന് വെള്ളിയും ശ്രീലങ്ക വെങ്കലവും കരസ്ഥമാക്കി. വ്യക്തിഗത വിഭാഗത്തില്‍ ഗുര്‍പ്രീത് സിങ് സ്വര്‍ണ്ണവും വിജയ്കുമാര്‍ വെങ്കലവും നേടിയപ്പോള്‍ വെള്ളി പാക്കിസ്ഥാന്റെ ബഷീര്‍ ഗുലാം മുസ്തഫ സ്വന്തമാക്കി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ദു, ദേസ്വാള് യാഷശ്വിനി സിങ്, ശ്വേത സിങ് എന്നിവരടങ്ങിയ ടീം 1133 പോയിന്റുമായാണ് പൊന്നണിഞ്ഞത്. ബംഗ്ലാദേശ് വെള്ളിയും ശ്രീലങ്ക വെങ്കലവും നേടി. ഇതേയിനം വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യ മൂന്നുമെഡലുകളും തൂത്തുവാരി. 194.4 പോയിന്റുമായി ശ്വേതാ സിങ്, 192.5 പോയിന്റുമായി ഹീന സിദ്ദു, 171.5 ദേസ്വാള് യാഷശ്വിനി സിങ് എന്നിവരാണ് സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകള്‍ കഴുത്തിലണിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: