കൊച്ചി: ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാന് ആനന്ദക്കുട്ടന് നാടിന്റെ അന്ത്യാഞ്ജലി. എറണാകുളം രവിപുരം ശ്മശാനത്തില്‍ ഇന്നലെ രാവിലെ 10 നായിരുന്നു സംസ്കാരം.
അനന്ദക്കുട്ടന്റെ മൃതദേഹം എളംകുളത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രമുഖരടക്കം ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
സംവിധായകരായ ഫാസില്‍, കമല്‍, സിബി മലയില്‍, ശ്രീകുമാരന്‍ തമ്പി, റാഫി, ചലച്ചിത്രതാരങ്ങളായ കുഞ്ചാക്കോ ബോബന്, കലാഭവന്‍ അബി, മഞ്ജു വാര്യര്‍, ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ തുടങ്ങി ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഞായറാഴ്ച രാവിലെ പത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
അര്‍ബുദരോഗബാധിതനായിരുന്ന അദ്ദേഹത്തിനെ രോഗം മൂര്ഛിച്ചതിനെത്തുടര്ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുപിടി ഹിറ്റ് സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച അദ്ദേഹം ഒരുവര്‍ഷം ഏറ്റവുമധികം സിനിമകള്‍ക്കു ക്യാമറ ചലിപ്പിച്ചെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ആകാശദൂത്, വിളംബരം, അനിയന്‍ബാവ ചേട്ടന്‍ബാവ, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയവ ആനന്ദക്കുട്ടന്റെ ഹിറ്റ് സിനിമകളില്‍ ഉള്‍പ്പെടും. 1977ല്‍ മനസിലൊരു മയിലിലൂടെയാണ് ഛായാഗ്രഹകനാകുന്നത്. 1954ല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ അധ്യാപക ദമ്പതിമാരായ രാമകൃഷ്ണന് നായരുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി ജനനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: