ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) വിടണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി.
ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന് കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം സംഭവിച്ച വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെയും പ്രശ്നങ്ങളുടേയും സത്യാവസ്ഥ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.
ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ തിങ്കളാഴ്ച അക്രമ സംഭവങ്ങള്‍ നടക്കുന്നതിനിടെയാണ് ഹര്‍ജി സ്വീകരിച്ചത്. രഞ്ജന അഗ്നിഹോത്രി എന്നയാളാണ് ഹര്‍ജി നല്‍കിയത്. ജെഎന്‍യു വിഷയത്തില്‍ ദല്‍ഹി പോലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ കസ്റ്റഡി രണ്ടു ദിവസത്തേക്കു കൂടി നീട്ടിയിരുന്നു. കോടതിക്കുള്ളില്‍ അധ്യാപകരെയും കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകര്‍ കായികമായി നേരിട്ട അക്രമത്തിനിടെ കനയ്യ കുമാറിനെ ഇന്നലെ ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാനായില്ല. ഇതേതുടര്‍ന്നു കനയ്യ കുമാറിനെ സാകേത് കോടതിയിലെത്തിച്ചാണു കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: