ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലങ്ങൡലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും നേട്ടം. 12 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലും ഘടകകക്ഷികള്‍ക്ക് മൂന്നു സീറ്റുകളും ലഭിച്ചു. യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്ക് മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം നഷ്ടപ്പെട്ടു. ഒരെണ്ണം നിലനിര്‍ത്തിയതു തന്നെ നേരിയ ഭൂരിപക്ഷത്തിനാണ്. കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
കര്‍ണ്ണാടകത്തില്‍ രണ്ടും യുപിയിലെ സുപ്രധാന മണ്ഡലമായ മുസാഫര്‍നഗറിലും മധ്യപ്രദേശിലും ബിജെപിക്ക് വന്‍വിജയമാണ് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുസാഫര്‍പൂരില്‍ ലഭിച്ച വിജയം ബിജെപിക്ക് ആത്മവിശ്വാസം പകരും.
കര്‍ണ്ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടും ബിജെപിക്ക് ലഭിച്ചു. ദേവദുര്‍ഗ, ഹെബ്ബാള മണ്ഡലങ്ങളാണ് ബിജെപിക്ക് ലഭിച്ചത്. ബീദാറില്‍ കോണ്‍ഗ്രസിനാണ് ജയം. ഹെബ്ബാളയില് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രി ജാഫര്‍ ഷെരീഫിന്റെ കൊച്ചുമകനുമായ അബ്ദുള്‍ റഹ്മാന് ഷെരീഫിനെ ബിജെപിയുടെ വൈ. എ. നാരായണ സ്വാമി 19,000ത്തിലേറെ വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ദേവദുര്‍ഗയില്‍ ബിജെപിയുടെ ശിവണ്ണ ഗൗഡ കോണ്‍ഗ്രസിന്റെ രാജശേഖര്‍ നായിക്കിനെ 16800 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ഈ സീറ്റ് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ബീദാറില്‍ കോണ്‍ഗ്രസിന്റെ റഹീം ഖാന് ജയിച്ചു. കര്‍ണ്ണാടക ജനതാപാര്‍ട്ടിയില്‍ നിന്നാണ് കോണ്‍ഗ്രസ് ബീദാര്‍ പിടിച്ചത്.
മധ്യപ്രദേശിലെ മെയ്ഹറില്‍ ബിജെപിയുടെ നാരായണ്‍ ത്രിപാഠി കോണ്‍ഗ്രസിന്റെ മനീഷ് പട്ടേലിനെ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ഈ സീറ്റ് ബിജെപി കോണ്‍ഗ്രസിന്റെ കൈയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
യുപിയിലെ മുസാഫര്‍ നഗറില്‍ ബിജെപിയുടെ കപില്‍ ദേവ് അഗര്‍വാള്‍ ആറായിരം വോട്ടുകള്‍ക്ക് സമാജിവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഗൗരവ് സ്വരൂപിനെ തോല്‍പ്പിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ കൈയിലായിരുന്നു മണ്ഡലം ബിജെപി പിടിച്ചെടുക്കുകയായിരുന്നു. യുപിയിലെ ഫാസിയാബാദിലെ ബികാപൂരില്‍ സമാജ്വാദി പാര്‍ട്ടിയുടെ ആനന്ദ് സെന്‍ യാദവ് ജയിച്ചു.
മഹാരാഷ്ട്രയിലെ പാല്‍ഘട്ട് നിയമസഭാ മണ്ഡലത്തില്‍ ശിവസേനയുടെ അമിത് ഘോഡ 19,000 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ മുന്‍മന്ത്രി രാജേന്ദ്ര ഗവിറ്റിനെ തോല്‍പ്പിച്ചു. ശിവസേനയുടെ കൃഷ്ണാര്‍ജുന്‍ ഘോഡയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മകനാണ് അമിത്.
ബീഹാറിലെ ഹര്‍ലഖി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ ഘടകക്ഷിയായ ആര്‍എല്‍എസ്പിയുടെ സുധാംശു ശേഖര്‍ 18000 വോട്ടുകള്‍ക്ക് വിജയിച്ചു.
പഞ്ചാബിലെ ഖാണ്ഡൂരില് ഭരണകക്ഷിയായ അകാലിദളിന്റെ( എന്‍ഡിഎ) രവീന്ദര്‍ സിങ് ബ്രഹ്മപുര 65,664 വോട്ടുകള്‍ക്ക് സ്വതന്ത്രന് ഭൂപീന്ദര്‍ സിങിനെ തോല്‍പ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് ഭൂപിന്ദര്‍ സിങ് മല്‍സരിച്ചത്. ഈ സീറ്റ് കോണ്‍ഗസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. യുപിയിലെ ദേവബന്ദില്‍ കോണ്‍ഗ്രസിന്റെ മാവിയ അലി നേരിയ വോട്ടുകള്‍ക്ക് ജയിച്ചു. 3400 വോട്ടുകള്‍ക്കാണ് ജയം. തെലങ്കാനയിലെ നാരായണ്‍ ഖേദില്‍ ടിആര്‍എസിന്റെ ഭൂപാല്‍ റെഡ്ഡി കോണ്‍ഗ്രസിന്റെ സഞ്ജീവ റെഡ്ഡിയെ 53000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. സഞ്ജീവ റെഡ്ഡിയുടെ പിതാവ് കൃഷ്ണ റെഡ്ഡിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.സഹതാപ തരംഗം പോലും കോണ്‍ഗ്രസിന് ലഭിച്ചില്ലെന്നാണ് ഇതു നല്കുന്ന സൂചന.
ത്രിപുരയിലെ വീരഗഞ്ജില് സിപിഎമ്മിന്റെ പരിമള്‍ ദേവനാഥ് ബിജെപി സ്ഥാനാര്‍ഥിയെ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ഇവിടെ കോണ്‍ഗ്രസ് നാലാമതായിയെന്നതാണ് പ്രധാനം. ത്രിപുരയിലും ബിജെപി ശക്തികൈവരിച്ചുവെന്ന് വെളിവാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങി സിപിഎം എംഎല്‍എ മനോരഞ്ജന്‍ ആചാര്‍ജി രാജിവച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: