ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം അവസാനിക്കാന്‍ ഒരുമാസം മാത്രം അവശേഷിക്കെ സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമെന്ന പ്രഖ്യാപനം മറ്റൊരു തട്ടിപ്പായി മാറി.
2012 ആഗസ്റ്റിലാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2015 ആഗസ്റ്റോടെ പദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്നും അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് മൂന്നുലക്ഷത്തോളം പേരാണ് ഭൂമി ലഭിക്കുന്നതിനായി അപക്ഷ നല്‍കിയത്.
ഇതില്‍ രണ്ടര ലക്ഷത്തോളം പേര് അര്‍ഹരാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. 2013 സപ്തംബര്‍ 30ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ എത്തിച്ച് പദ്ധതിയുടെ ഉദ്ഘാടനവും കൊട്ടിഘോഷിച്ച് നടത്തി. എന്നാല്‍ അന്ന് പട്ടയം ലഭിച്ചവര്‍ക്കുപോലും ഭൂമി ലഭിച്ചില്ലെന്നതാണ് വാസ്തവം.
ഭൂരഹിതരില്ലാത്ത ജില്ലകളായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പോലും പട്ടയം ലഭിച്ചവര്‍ ഭൂമിയന്വേഷിച്ച് നെട്ടോട്ടമോടുകയാണ്. ഇതുവരെ 40,000ഓളം പേര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും ഭൂമി ലഭിച്ചിട്ടില്ല. ഒരുലക്ഷം പേര്‍ക്ക് നല്‍കാനുള്ള ഭൂമി സര്‍ക്കാര്‍ വശമുണ്ടെന്നാണ് മുഖ്യമന്ത്രിയടക്കം പറയുന്നതെങ്കെിലും ഇത്രയും പേര്‍ക്കുപോലും ഭൂമി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നതില്‍ ദുരൂഹതയുണ്ട്.
മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശപ്രകാരം ഐജി ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ അഞ്ചുലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമാണെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ പകുതിയിലേറെ ഭൂമിയും വിദേശ കുത്തകകളുടെ കൈവശമാണെന്നതാണ് ശ്രദ്ധേയം. ഇത്തരം ഭൂമികള്‍ തിരിച്ചെടുക്കുന്നതിനായി ഇടവക അവകാശ നിയമം, കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട്, കണ്ണന്‍ദേവന്‍ ഹില്‍സ് ഏറ്റെടുക്കല്‍ നിയമം, ഹാരിസണ്‍ ഭൂമിയേറ്റെടുക്കല്‍ തുടങ്ങി നിരവധി നിയമങ്ങളും ഉത്തരവുകളും മാറി മാറിവന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചെങ്കിലും ഭൂമിയേറ്റെടുക്കല്‍ മാത്രം നടപ്പായില്ല.
പല കേസുകളും സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തതായും ആക്ഷേപമുണ്ട്. കയ്യേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി കൃത്രിമമായി രേഖകള്‍ ചമച്ച് മറിച്ചുകൊടുക്കുന്നതായും വിവരമുണ്ട്. ഹാരിസണ്‍ മലയാളം ഇടുക്കിയിലെ ബോയിസ് എസ്റ്റേറ്റും കൊല്ലത്തെ 2500ഓളം ഏക്കര്‍ ഭൂമി ട്രാന്‍വന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനിക്കും കോട്ടയത്ത് ചെറുവള്ളി എസ്റ്റേറ്റും ഇത്തരത്തില്‍ മറിച്ചുവിറ്റതായാണ് ആക്ഷേപം.
ഏതാണ്ട് ഒരുലക്ഷം ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍ കൈവശം വച്ചിട്ടുള്ളത്. കേരള ഭൂസംരക്ഷണ നിയമം, ഫെറാ നിയമം, എന്നിവയെല്ലാം ലംഘിച്ചാണ് ഹാരിസണിന്റെ പ്രവര്‍ത്തനം. ഇങ്ങനെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ കുത്തകകള്‍ കൈവശം വയ്ക്കുമ്പോഴാണ് ഭൂരഹിതരായ പട്ടികജാതി പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്നുസെന്റുവീതം ഭൂമി നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തത്.
എന്നാല്‍ മതസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മറ്റുസംഘടനകള്ക്കും സര്‍ക്കാര്‍ വന്‍തോതില്‍ ഭൂമി ദാനംചെയ്യുകയാണ്. വന്‍കിട ടൂറിസം കുത്തകകള്ക്കുവരെ സര്‍ക്കാര്‍ ഇത്തരത്തില്‍ ഭൂമി നല്കി. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനെന്ന പേരില്‍ നടത്തിയ ഭൂമിഗീതം പരിപാടിയില്‍ പിരിഞ്ഞുകിട്ടിയ കോടിക്കണക്കിനു തുകയില്‍ നിന്ന് നാമമാത്രമായി പോലും ഇതുവരെ പണം ചെലവഴിച്ചിട്ടില്ല. നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: