തൊടുപുഴ: മൂലമറ്റം ഇലപ്പള്ളിയില്‍ ഒന്നര വയസ്സുള്ള ആണ്‍കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മാതാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാത്തിക്കപ്പാറയില്‍ വിന്‍സെന്റിന്റെ മകന് അശ്വിന് ആണ് മരിച്ചത്. അശ്വിന്റെ മാതാവ് ജയ്സമ്മയെ ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബത്തിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് ജയ്സമ്മയെ ഈ കടുംകൈ ചെയ്യുവാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു. സംഭവം നടന്ന രാത്രി വളരെ വൈകിയാണ് ജയ്സമ്മ ഇളയ കുട്ടിയുമായി ഉറങ്ങാന്‍ പോയത്. ജയ്സമ്മയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് കാഞ്ഞാര്‍ പോലീസ് പറഞ്ഞു. അശ്വിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഒരാഴ്ച മുമ്പ് ജയ്സമ്മയുടെ അയല്‍ക്കാരി അന്നമ്മ (92) ന് തലയ്ക്ക് അടിയേറ്റിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ ജയ്സമ്മയ്ക്ക് പങ്കുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് കുരുന്നിനെ കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: