ആലപ്പുഴ: വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ ആലപ്പുഴ നഗരത്തില്‍ ശുദ്ധജല ദൗര്‍ലഭ്യം രൂക്ഷമായി. നഗരത്തിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ശുദ്ധജലത്തിന് ജല അതോറിറ്റിയെ ആശ്രയിക്കുന്നവരാണ് നഗരത്തിലെ ഭൂരിഭാഗവും.
ജല അതോറിറ്റിയുടെ ജലസ്രോതസും കുഴല്‍ക്കിണറുകളാണ്. 27 ഓളം കുഴല്‍ക്കിണറുകളാണ് നഗരത്തില്‍ ജല അതോറിറ്റിക്കുള്ളത്. ഇവയില്‍ പലതിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല. വെള്ളം കുഴല്‍ക്കിണറില്‍നിന്ന് പമ്പുചെയ്ത് ഓവര്‍ഹെഡ് ടാങ്കുകളില്‍ എത്തിച്ച് ക്ളോറിനേഷന്‍ നടത്തിയാണ് ജലഅതോറിറ്റി ശുദ്ധജലവിതരണം നടത്തുന്നത്.
ജലനിരപ്പ് താഴുന്നതും പമ്പുഹൗസുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകളുടെ ശേഷി കുറയുന്നതും വെള്ളം പമ്പ് ചെയ്യുന്നതില്‍ കുറവ് വരുത്തുന്നു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ തയ്യാറാക്കിയതാണ് ആലപ്പുഴ കുടിവെള്ളപദ്ധതി. ഇന്നും പദ്ധതി യാഥാര്‍ത്ഥ്യമായിട്ടില്ല. 2007-08 കാലയളവില്‍ ഭരണാനുമതി ലഭിച്ചതാണ് ‘യുഡിസ്മാറ്റ്’ പദ്ധതി.
2012-13 വര്‍ഷങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. കുറെ പൈപ്പുകള്‍ കുഴിച്ചിട്ടതല്ലാതെ ഇതിനായി സ്ഥാപിച്ച പമ്പിങ് സ്റ്റേഷന് ശുദ്ധീകരണ സ്റ്റേഷന് എന്നിവയുമായി പോലും പൈപ്പുകള്‍ ബന്ധിപ്പിച്ചിട്ടില്ല. തിരുവല്ല പൊടിയാടിയിലെ സൈക്കിള്മുക്കില്നിന്നും പമ്പുചെയ്ത് തകഴിയിലെ ശുദ്ധീകരണപഌന്റില് എത്തിച്ച് ശുദ്ധീകരിച്ച ജലം നിലവിലുള്ള ഓവര്‍ഹെഡ് ടാങ്കുകളില്‍ എത്തിച്ചുവേണം ജലവിതരണം നടത്താന്‍. ഓവര്‍ഹെഡ് ടാങ്കുകളുടെ അറ്റകുറ്റപ്പണികള്‍പോലും നാളിതുവരെ നടത്തിയിട്ടില്ല. എന്നാല്‍ പദ്ധതി പൂര്‍ത്തീകരണം എങ്ങും എത്തിയില്ല. അടുത്തകാലത്തൊന്നും ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: