ആലപ്പുഴ: പാര്‍ട്ടിയിലെ അതിരൂക്ഷമായ വിഭാഗീയത മറയ്ക്കാനും കൊഴിഞ്ഞുപോക്കു തടയാനും സിപിഎം ജില്ലയില്‍ കലാപത്തിനു ശ്രമിക്കുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായ അക്രമം അഴിച്ചുവിടുക മാത്രമല്ല, കുപ്രചരണം നടത്തിയും സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്.
സിപിഎം ജില്ലാ നേതൃത്വം നേരിട്ടാണ് സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നത്. നേരത്തെ ഔദ്യോഗിക പക്ഷവും വിഎസ് വിഭാഗവുമായായിരുന്നു പാര്‍ട്ടിയിലെ ഏറ്റുമുട്ടല്‍. എന്നാല്‍ അടുത്തിടെയായി ഔദ്യോഗികപക്ഷം തന്നെ രണ്ടായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങള്‍ക്കെതിരെ സിപിഎം ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്നതും കുപ്രചരണം നടത്തുന്നതും.
ചേര്‍ത്തല പള്ളിപ്പുറത്ത് യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവം പോലും കൊലപാതകമാണെന്നു പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിച്ചത് പരിഹാസ്യമായി. ഇന്നലെ രാവിലെ ആഹാരം കഴിച്ചശേഷമാണ് സിപിഎം പ്രവര്‍ത്തകനായ ഷിബു വീട്ടില്‍ കുഴഞ്ഞുവീണത്. പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയ്യാറായെങ്കിലും സ്ഥലത്തെത്തിയ സിപിഎം നേതാക്കള്‍ അനുവദിച്ചില്ല.
ആര്‍എസ്എസ് അക്രമത്തെതുടര്‍ന്ന് പരിക്കേറ്റ ഷിബു മരിക്കുകയായിരുന്നുവെന്ന് ഇവര്‍ പ്രചരണം ആരംഭിച്ചു. തുടര്‍ന്ന് ചേര്‍ത്തലയില്‍ ഹര്‍ത്താല്‍ ആഹ്വാ നം ചെയ്യുകയും സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ച് സംഘര്‍ഷത്തിന് ആസൂത്രിത നീക്കം നടത്തി. ഞായറാഴ്ച നടന്ന സം ഘര്‍ഷത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ഷിബു മരിച്ചതെന്നായിരുന്നു സിപിഎം പ്രചരണം.
തിങ്കളാഴ്ച ഇയാള്‍ സിപിഎമ്മിന്റെ പ്രകടനത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ സിപിഎം ബോധപൂര്‍വ്വം കുപ്രചരണം നടത്തുകയാണെന്ന് വ്യക്തമാകുകയാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക സൂചന. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. സിപിഎം കുപ്രചരണം പ്രദേശവാസികളെ പോലും ഞെട്ടിച്ചു. മയക്കുമരുന്നു മാഫിയക്കെതിരെ പ്രതികരിച്ചതിനാണ് ഇയാളെ ചിലര്‍ അക്രമിച്ചതെന്നാണ് സിപിഎം പ്രചരണം.
എന്നാല്‍ യഥാര്‍ത്ഥ മാ ഫിയ ആരെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി യുവാവിന്റെ മരണം പോലും ദുരുപയോഗം ചെയ്യുന്ന സിപിഎം നടപടിയില്‍ പ്രതിഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: