കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജന് ജയില്‍വാസത്തിന് വിധിക്കപ്പെട്ട് രോഗം അഭിനയിച്ച് ആശുപത്രിയില്‍നിന്നും ആശുപത്രിയിലേക്ക് യാത്ര നടത്തുമ്പോഴാണ് പാപ്പിനിശ്ശേരിയില്‍ സിപിഎമ്മുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുജിത്തിനെ അര്‍ധരാത്രിക്ക് വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച സുജിത്തിന്റെ പിതാവ് ജനാര്‍ദ്ദനനെയും മാതാവ് സുലോചന, സഹോദരന് ജയേഷ് എന്നിവരെയും അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
സിപിഎം കൊലക്കത്തി താഴെവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്ററും ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഎം കേട്ടുകേള്‍വിയില്ലാത്ത നിഷ്ഠുരകൊലപാതകമാണ് കണ്ണൂരില്‍ നടത്തിയിരിക്കുന്നതെന്ന് കുമ്മനം കൂട്ടിച്ചേര്‍ത്തു. ശാന്തിയും സമാധാനവും പുലരാന്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞപ്പോള്‍ ആര്‍എസ്എസ് കത്തി താഴെവെക്കണമെന്നാണ് സിപിഎം നേതാക്കള്‍ പ്രതികരിച്ചത്. ഇത് ശുദ്ധകാപട്യമായിരുന്നു.
അക്രമ-കൊലപാതക രാഷ്ട്രീയം തുടരാനുള്ള അടവുനയം. ഇതാണ് പാപ്പിനിശ്ശേരിയില്‍ പുറത്തെടുത്തിരിക്കുന്നത്. സിപിഎം വിട്ട് മറ്റൊരു പാര്‍ട്ടി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി മൃഗീയമായി കൊലപ്പെടുത്തിയവരാണ് സിപിഎമ്മുകാര്‍. ഈ കൊലപാതകത്തെ ആവര്‍ത്തിച്ച് ന്യായീകരിക്കാനും അവര്‍ മടിച്ചില്ല. ജയരാജത്രയങ്ങള്‍ അരങ്ങുവാഴുന്ന കണ്ണൂര്‍ വര്‍ഷങ്ങളായി കുരുതിക്കളമാക്കി നിലനിര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. നിരപരാധികളുടെ ചോരകൊണ്ടാണ് ഇക്കൂട്ടര്‍ കണ്ണൂരിനെ ചുവപ്പിക്കുന്നത്.
സിപിഎമ്മിന്റെ വിദ്യാര്‍ത്ഥിസംഘടനയില്‍പ്പെട്ട എസ്എഫ്ഐക്കാരാണല്ലോ അടുത്തിടെ വിഖ്യാത നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസനെ കരണത്തടിച്ച് നിലത്തിട്ടത്. എസ്എഫ്ഐ ഇന്ന് കേരളത്തിലെ ഭീകരസംഘടനയായി വളരുകയാണോ എന്ന് സംശയിക്കണം. പാപ്പിനിശ്ശേരിയിലെ സുധീഷ് ചെയ്ത കുറ്റമെന്തായിരുന്നു? തദ്ദേശ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ എംഎല്‍എ ഇ.പി. ജയരാജന്റെ വീടിനടുത്ത ബൂത്തില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചു എന്നതാണ് അത്. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിരിക്കുമ്പോഴാണ് സിപിഎമ്മുകാര്‍ വീണ്ടും രക്തദാഹികളായി മാറിയിരിക്കുന്നത്.
വ്യക്തികളെ മര്ദ്ദിച്ചല്ല പാര്‍ട്ടിനയം നടപ്പാക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പോലും ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവത്തോട് പ്രതികരിക്കുകയുണ്ടായി. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് പാപ്പിനിശ്ശേരിയില്‍ നിഷ്കളങ്കനായ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലചെയ്തുകൊണ്ട് സിപിഎം തെളിയിച്ചിരിക്കുന്നത്. മാര്‍ക്സിസ്റ്റ് ക്രൂരതയില്‍ പൊലിഞ്ഞത് ദരിദ്രകുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. പെയിന്റിംഗ്ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന, നാട്ടുകാരുടെ പ്രിയങ്കരനായ സുധീഷിനെ ഇല്ലാതാക്കാന്‍ കണ്ണില്ലാത്ത കമ്യൂണിസ്റ്റ് ക്രൂരതക്കേ സാധിക്കുകയുള്ളൂ.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെ കുറ്റവാളികളും എസ്എഫ്ഐക്കാരായിരുന്നു. ഇവര്‍ ഈ വിദ്യാര്‍ത്ഥിനിയെ മാനസികപീഡനത്തിനിരയാക്കി അവരുടെ വിവാഹംപോലും മുടക്കി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച രമേശ് ചെന്നിത്തലയുടെ പോലീസും സിപിഎമ്മിന്റെ തെമ്മാടിത്തത്തിന് കുടപിടിക്കുകയാണ്. എറണാകുളം ജില്ലയില്‍ ഇന്നലെ ബിജെപി ആഹ്വാനംചെയ്ത ഹര്‍ത്താലിന്റെ വിജയം ജനരോഷത്തിന് തെളിവാണ്.
തൃപ്പൂണിത്തുറയില്‍ അപവാദപ്രചാരണത്തെത്തുടര്ന്ന് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യാശ്രമം നടത്തിയ കേസില്‍ നാല് എസ്എഫ്ഐക്കാരെ അറസ്റ്റ്ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ദളിത് പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിക്കെതിരെ അപവാദ പോസ്റ്റര്‍ പ്രചാരണം നടത്താനും എസ്എഫ്ഐക്കാര്‍ മടിച്ചില്ല. ഇതിലെ പ്രധാനമായ വസ്തുത ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ത്ഥിനി എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നു എന്നതാണ്. ഈവര്‍ഷം എബിവിപി പ്രവര്‍ത്തകയായതിനാലാണ് പോസ്റ്റര്‍ പ്രചാരണവും സ്വഭാവഹത്യയും നടന്നത്. ഇതിനൊക്കെ സിപിഎമ്മിന്റെ ഒത്താശയുണ്ട്.
സിപിഎമ്മിനെ ആദര്‍ശങ്ങളല്ല, അധികാരമോഹമാണ് നയിക്കുന്നതെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം. ഇതിനെ കേരളഘടകം ശക്തിയായി എതിര്‍ക്കുന്നുവെന്ന് പറയുമ്പോഴും പ്രതിപക്ഷനേതാവും സിപിഎമ്മിന്റെ സ്ഥാപകനേതാവുമായ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന നിലപാടിലാണ്. പിണറായിയുടെയും മറ്റും മറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് യാതൊരു വിലയുമില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയങ്ങളില്‍ മാര്‍ക്സിസ്റ്റുകള്‍ കൊലക്കത്തിതന്നെ ആയുധമാക്കി വെട്ടാനും കൊല്ലാനും നടക്കുക പതിവാണ്. അണികളെ പേടിപ്പിച്ച് കൂടെനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണിത്.
ജെഎന്‍യുവിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സിപിഎമ്മും എസ്എഫ്ഐയും കേരളത്തില്‍ മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത കാട്ടാളത്തമാണ് പുറത്തെടുക്കുന്നത്. മൂന്നുമാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്ന് ഉറപ്പായും വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: