തലശ്ശേരി/കണ്ണൂര്‍: മനോജ് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന പി.ജയരാജന്റെ കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നലെ ഉച്ചക്ക് ശേഷം പുനര്‍ഹരജി നല്കി. സിബിഐ ഡിവൈഎസ്പി ഹരിഓം പ്രകാശും സിബിഐ പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാറും നേരിട്ട് ഓഫീസിലെത്തിയാണ് ഹരജി ഫയല്‍ ചെയ്തത്. ഇന്നലെ ജയരാജന്റെ ആരോഗ്യ പ്രശ്നങ്ങള്‍ വ്യക്തമാക്കിയുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനാ രേഖകള്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കണമെന്ന് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് വി.ജി.അനില്‍ കുമാര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതിക്ക് നല്കിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ.എസ്.എം.അഷറഫ് നല്കിയതും ജില്ലാ ആശുപത്രിയില്‍ പരിശോധിച്ച രേഖകളുമാണ് കൈമാറിയത്. പി.ജയരാജനെ 16 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയെന്നും അവിടെയുള്ള പരിശോധനാ റിപ്പോര്‍ട്ട് 17 ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമേ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന് ജയില്‍ സൂപ്രണ്ട് കോടതിയോട് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ സിബിഐ അന്വേഷണസംഘം പുതുതായി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം ഡോക്ടര്‍ നടത്തിയ പരിശോധനയുടെ വിശദാംശവും സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടില്‍ ജയരാജന് ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹരജിയില്‍ 16 മുതല്‍ 19 വരെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന കോടതിയുടെ നിര്ദ്ദേശത്തില്മേലാണ് പ്രസ്തുത ആവശ്യം പരിഗണിക്കപ്പെടാതിരുന്നത്. ഇന്ന് സമര്‍പ്പിച്ച പുനര്ഹരജിയില് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ടുള്ള തീയ്യതി കുറിച്ചിട്ടില്ല. ഇന്നലെ കോടതിയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ രേഖകള്‍ ഹാജരാക്കാതിരുന്ന സാഹചര്യത്തില്‍ സിബിഐ സംഘം നേരത്തെ കസ്റ്റഡി അപേക്ഷ പിന്‍വലിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: