തിരുവനന്തപുരം: കെടുകാര്യസ്ഥതയും മോശം ധനകാര്യമാനേജുമെന്റും മൂലം സര്‍ക്കാര്‍ കടം കയറി. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ കടമെടുക്കുകയാണെന്നും ധനകാര്യമാനേജ്മെന്റ് മോശമാണെന്നും സിഎജി റിപ്പോര്‍ട്ട്. മൊത്തം ചെലവ് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയായെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം. സംസ്ഥാനം ഏഴുവര്‍ഷത്തിനുള്ളില്‍ തിരിച്ചു നല്‍കേണ്ടത് 42,362 കോടിയുടെ കടം. കടത്തിന്റെ കാലാവധി പൂര്‍ത്തിയാക്കല്‍ രൂപരേഖകളുടെ അടിസ്ഥാനത്തിലാണ് എജിയുടെ വിലയിരുത്തല്‍.
2015 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മൊത്തം കടത്തിന്റെ 44.1 ശതമാനം ഏഴുവര്‍ഷത്തിനുള്ളില്‍ മടക്കി നല്‍കണമെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിലയിരുത്തുന്നു. 2011ലെ സാമ്പത്തിക ഉത്തരവാദിത്വ (ഭേദഗതി) നിയമത്തിലെ ലക്ഷ്യത്തിന്റെ 29.8 ശതമാനം കടം ഉയര്ന്നുനില്ക്കുന്നു. 2015ല്‍മാത്രം കടം 16,666 കോടി രൂപയായി ഉയര്‍ന്നു. സാമ്പത്തിക ഉത്തരവാദിത്വ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി സിഎജി കുറ്റപ്പെടുത്തുന്നു. റവന്യൂ കമ്മി ക്രമാനുഗതമായി ഇല്ലാതാക്കുക, സാമ്പത്തിക സുസ്ഥിരതയ്ക്ക് അനുരൂപമാംവിധം കടത്തെ സ്ഥായിയായി പരിപാലിക്കുക തുടങ്ങിയ ലക്ഷ്യപ്രാപ്തിക്കായാണ് 2011ല്‍ സാമ്പത്തിക ഉത്തരവാദിത്ത (ഭേദഗതി) നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്.
എന്നാല്‍, കഴിഞ്ഞ നാലുവര്‍ഷവും നിയമത്തില്‍ വിഭാവനം ചെയ്തിരുന്ന റവന്യൂ- സാമ്പത്തിക കമ്മി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായില്ല. സര്‍ക്കാരിന്റെ സാമ്പത്തികബാധ്യതകള്‍ നിയമത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 29.8 ശതമാനം വര്‍ധിച്ചു. സംസ്ഥാനത്തിന്റെ കടമിതര വരുമാനം അപര്യാപ്തമായതിനാല്‍ കടമെടുത്തതിന്റെ കുറച്ചുഭാഗം റവന്യൂ കമ്മി കുറയ്ക്കുന്നതിനായി വിനിയോഗിച്ചു. 2014-15ല്‍ പൊതുകടത്തിന്റെ കീഴില്‍ ആകെ കടമെടുത്ത ഫണ്ട് 18,509 കോടി (പൊതുവിപണി വായ്പയായ 13,200 കോടി ഉള്‍പ്പടെ) യായിരുന്നു. പലിശയ്ക്കും മുതല്‍ തിരിച്ചുനല്‍കുന്നതിനും ഉപയോഗിച്ചശേഷം സര്‍ക്കാരിന് ബാക്കിയുണ്ടായിരുന്നത് 5,365 കോടി രൂപ മാത്രമായിരുന്നു. സംസ്ഥാനത്തിന്റെ അഞ്ചുവര്‍ഷക്കാലയളവിലെ മൊത്തം ചെലവില്‍ റവന്യൂ ചെലവിന്റെ വിഹിതം 90 ശതമാനത്തില്ക്കൂടുകയും 2014-15 കാലയളവില്‍ ഇത് 93.5 ശതമാനമെന്ന ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.
റവന്യൂ ചെലവിന്റെ 60 ശതമാനത്തില്‍ക്കൂടുതല്‍ ശമ്പളം, പെന്ഷന്, പലിശയൊടുക്കല്‍ എന്നിവയ്ക്കായി ചെലവഴിച്ചു. പൊതുവിപണിയില്‍നിന്നുള്ള കടമെടുപ്പിനെത്തുടര്ന്നാണ് പലിശബാധ്യത കൂടിയത്. 2015 മാര്‍ച്ച് 31വരെ കോര്‍പ്പറേഷനുകള്‍, സര്‍ക്കാര്‍ കമ്പനികള്‍, കൂട്ടുടമ കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സംസ്ഥാന സര്‍ക്കാര്‍ 6,085.13 കോടിയുടെ മുതല്‍മുടക്ക് നടത്തി. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ശരാശരി വരുമാനമാവട്ടെ 1.5 ശതമാനം മാത്രമായിരുന്നു. സര്‍ക്കാരെടുത്ത ഈ കടത്തിന് 7.1 മുതല്‍ 7.3 ശതമാനംവരെ പലിശയാണ് ഒടുക്കേണ്ടിവന്നത്. സര്‍ക്കാരെടുത്ത 12,332 കോടിയുടെ വായ്പയില്‍ നടപ്പുവര്‍ഷം 151 കോടി മാത്രമാണ് തിരിച്ചടയ്ക്കാനായത്. ഇതില്‍ 125 കോടി മുതലും 27 കോടി പലിശയുമായിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം വരവ് 79,306 കോടിയായിരുന്നു. ഇതില്‍ പ്രധാന വിഹിതം 57,950 കോടിയുടെ റവന്യൂവരുമാനവും ബാക്കി 35,232 കോടി തനതു നികുതി വരുമാനവുമായിരുന്നു.
റവന്യു വരുമാനം കുത്തനെ ഇടിയുന്നു. തനതു നികുതികളുടെ വളര്‍ച്ച 10 ശതമാനം മാത്രമാണെന്ന് സിഎജി കണ്ടെത്തി. വിവിധ അധിക നികുതികള്‍ ബജറ്റിലൂടെ അടിച്ചേല്പ്പിച്ചശേഷമാണ് നികുതി വരുമാന വര്‍ധന കുത്തനെ കുറഞ്ഞത്. സംസ്ഥാന എക്സൈസില്‍നിന്നുള്ള വരുമാനം കുത്തനെ കുറയുന്നു. മദ്യ ഉപയോഗം കുറയുന്നില്ലെന്ന കണക്കുകള്‍ പുറത്തുവരുമ്പോഴാണ് എക്സൈസ് നികുതി കുറവ് സിഎജി ചൂണ്ടിക്കാട്ടിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറയില്നിന്ന് 5,445 കോടി രൂപയുടെ വരുമാനമുണ്ടായതായാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. സി എ ജിയുടെ പരിശോധനയില്‍ ഇത് വെറും 960 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: