കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പ്രതികളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര് നായര്‍ക്കും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ സംഘം സമയബന്ധിതമായി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റീസ് സുനില്‍ തോമസ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടികളുടെയുള്പ്പെടെവരുടെ അശ്ലീല ചിത്രങ്ങള്‍ വെബ്സൈറ്റ് വഴി പ്രചരിപ്പിച്ചു പെണ്‍വാണിഭം നടത്തിയ കേസില്‍ രാഹുലിനെയും രശ്മിയെയും നവംബര്‍ 18 നാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. 75,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. കൂടാതെ ലൈംഗിക സ്വഭാവമുള്ള കമന്റുകളോ വെബ്സൈറ്റ് പോസ്റ്റുകളോ പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥയും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഹാജരാക്കണം, എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കണം, കോടതിയില്‍ ഹാജരാകാനല്ലാതെ സംസ്ഥാനത്തിനു പുറത്തേക്ക് പോകരുത്, സാക്ഷികളെയും കേസിലെ പരാതിക്കാരെയും സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്രിമിനല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. ഈ കേസില്‍ തിരുവനന്തപുരത്തെ സൈബര്‍ പോലീസ് സ്റ്റേഷന് പ്രതികള്‍ക്കെതിരെ ഇനിയും അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: