ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സര്‍ക്കാരും സൈന്യവും തുറന്ന പോരിലേക്ക് പോകുന്ന പശ്ചാത്തലത്തില്‍ പാക് സൈനിക കമാന്‍ഡര്‍മാര്‍മാര്‍ യോഗം ചേര്‍ന്നു. സൈനിക മേധാവി അഷ്ഫാക് കയാനിയാണ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ചു വെളിപ്പെടുത്താന്‍ സൈനിക വക്താവ് മേജര്‍ മുഹമ്മദ് അലി ദിയാല്‍ വിസമ്മതിച്ചു.
പ്രതിരോധ സെക്രട്ടറിയെ പുറത്താക്കിയ സംഭവത്തില്‍ സൈന്യം ഭരണകൂടത്തെ താക്കീത് ചെയ്തതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. അഴിമതി കേസില്‍ നടപടി സ്വീകരിക്കാത്തതിന്റ് പേരില്‍ ഗിലാനിയെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും സുപ്രീംകോടതി താക്കീത് ചെയ്തിരുന്നു.
അതിനിടെ പാക്കിസ്ഥാനില്‍ സൈനിക അട്ടിമറി ഉണ്ടായേക്കില്ലെന്ന കാര്യത്തില്‍ പാക് സൈന്യം യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പാക്കിസ്ഥാനിലെ സൈനിക നേതൃത്വവും ഭരണാധികാരികളും തമ്മിലുള്ള പ്രശ്നം മാത്രമാണിതെന്നും പെന്റഗണ്‍ വക്താവ് നേവി ക്യാപ്ടന് ജോണ്‍ കിര്‍ബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാകിസ്ഥാന് സൈനിക മേധാവി അഷ്ഫക് കയാനിയോട് യു.എസ് ചെയര്മാന് ഒഫ് ജോയിന്റ് ചീഫ് ഒഫ് സ്റ്റാഫ് ജനറല്‍ മാര്ട്ടിന് ഡെമ്പ്സെ വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാനാവില്ലെന്ന് പെന്റഗണ്‍ മാധ്യ്മ സെക്രട്ടറി ജോര്‍ജ്ജ് ലിറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: