കോഴിക്കോട്: അപ്രതീക്ഷിതമായാണ് ഈ ദുരന്ത വാര്‍ത്ത. അത്രയേറെ വേദനാജനകമായ ഒരു ദുരന്തമാണ് എന്നെ സംബന്ധിച്ചിടത്തോളം അക്ബറിന്റെ ദേഹവിയോഗം. അക്ബര്‍ കക്കട്ടിലുമായുള്ള ഓര്‍മ്മകള്‍ എന്റെ ജീവിതത്തില്‍ എവിടെവെച്ചാണ് ആരംഭിക്കുന്നത് എനിക്കോര്‍മ്മയില്ല. ഒരു ജന്മാന്തര സൗഹൃദം പോലെ അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നു. അക്ബറിന്റെ നര്‍മ്മ ഭാസുരമായ കഥകള്‍ വായിച്ച് ഞാന്‍ ഒത്തിരി സന്തോഷിച്ചിരുന്നു. ഒടുവില്‍ അദ്ദേഹം അറിയപ്പെട്ടത് നര്‍മ്മകഥകളുടെ കഥാകാരനായാണ്. എങ്കില്‍ പോലും സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കഥയില്‍ അക്ബര്‍ അത്യന്തം തീവ്രമായ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. അത്തരം കഥകള്‍ ഫലിതമല്ല. സമൂഹത്തിന്റെ മഹാസങ്കടങ്ങള്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്നുണ്ടായിരുന്നു ആ കഥകളില്‍.
നാദാപുരം പോലെയുള്ള കഥകള്‍ വര്‍ത്തമാനകാല ജീവിതത്തിന്റെ ആഴങ്ങള്‍ കാണിച്ചുതരികയും അതിന്റെ മുഴക്കങ്ങള്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി സാഹിത്യ അക്കാദമിയില്‍ എന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു അക്ബര്‍. സാഹിത്യ അക്കാദമിക്ക് നൂതനമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും അവ സമര്‍ത്ഥമായി നടപ്പിലാക്കുന്നതിനും അക്ബര്‍ അങ്ങേയറ്റം ശ്രമിച്ചിരുന്നു. ഈ കുറഞ്ഞ കാലത്തിനിടക്ക് അക്ബറിന്റെ മനസ്സ് മുഴുവന്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നതായിരുന്നു. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അടക്കാനാവാത്തതും വേദനാജനകവുമായ ഒരവസ്ഥയാണ്. നാലു ദിവസം മുമ്പ് അക്ബര്‍ എന്നെ വിളിച്ചിരുന്നു.
വിശ്രമം ആവശ്യമുണ്ട് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി പറഞ്ഞു. അക്ബറിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഒരു ജ്യേഷ്ഠ സഹോദരന്റെ അവകാശത്തോടും സ്വാതന്ത്ര്യത്തോടും ഞാനദ്ദേഹത്തോട് പറഞ്ഞത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അക്ഷരംപ്രതി അനുസരിക്കണമെന്നായിരുന്നു. അത് അക്ബറിന് സമ്മതമായിരുന്നു. ഇന്നലെ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ എന്‍.വി. കൃഷ്ണവാര്യരെക്കുറിച്ചുള്ള ഒരു സെമിനാര്‍ നടക്കേണ്ടതായിരുന്നു. സെമിനാര്‍ നടത്തിപ്പിന്റെ സമ്പൂര്‍ണ്ണ ചുമതലയും അതിന്റെ സ്വാഗത പ്രാസംഗികനും അക്ബറായിരുന്നു.
എന്‍.വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിന് കോഴിക്കോട്ടേക്ക് തിരിച്ച ഞാന്‍ അക്ബര്‍കക്കട്ടിലിന്റെ ദേഹവിയോഗത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് തൃശൂരില്‍ നിന്ന് കേട്ടത്. അക്ബര്‍ യാത്ര പറയാതെ പോയി. എന്റെ അനുജനെ യാത്രയയക്കാനെന്നമട്ടിലായി എന്റെ ഈ കോഴിക്കോട് യാത്ര. അക്ബറിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ തരിച്ചിരിക്കുകയാണ് ഞാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: