കാസര്‍കോട്: വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ സോമന് സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുടില്‍ കെട്ടി. കാസര്‍കോട് ജില്ലയിലെ എന്മകജെ പഞ്ചായത്തിലെ 2.33 ഏക്കര്‍ ഭൂമിയിലാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രകടനമായെത്തി കുടില്‍കെട്ടിയത്.
ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യും വരെ സമരം തുടരുമെന്ന് യൂത്ത് ലീഗ് അറിയിച്ചു. കേസില്‍ വി.എസിനൊപ്പം മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുമടക്കം ഏഴു പേരെക്കൂടി പ്രതികളാക്കണമെന്നു വിജിലന്‍സ് ശുപാര്‍ശ നല്‍കിയിരുന്നു. നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണു യൂത്ത് ലീഗ് സമരം തുടങ്ങിയത്.
അച്യുതാനന്ദന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, ലാന്‍ഡ് റവന്യൂ കമ്മിഷണറായിരുന്ന കെ.ആര്. മുരളീധരന്, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍മാരായിരുന്ന കൃഷ്ണന്‍കുട്ടി, ആനന്ദ് സിങ്, അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ്, ഭൂമി ലഭിച്ച അച്യുതാനന്ദന്റെ ബന്ധു ടി.കെ. സോമന്, എന്നിവരാണ് മറ്റു പ്രതികള്‍. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരനു സംശയകരമായ പങ്കുണ്ടെന്നു കണ്ടെത്തിയെങ്കിലും പ്രതിചേര്‍ക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: