കൊച്ചി: ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കരാറുകളില്‍ അധികൃതര്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗം തടയാന്‍ നിയമപരമായി ഇടപെടേണ്ട സമയമായെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കരാറുകളെ ചക്കരക്കുടമെന്ന് ഉപമിച്ച ഡിവിഷന് ബെഞ്ച് ഇതില്‍ കയ്യിട്ടുവാരാന്‍ ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കി. ശബരിമലയിലെ കുടിവെള്ള ലഘുപാനീയ വിതരണക്കരാറില്‍ അപാകതയുണ്ടെന്ന ഹര്‍ജിയിലാണ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വിശദീകരിച്ചത്.
നേരത്തെ ഈ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഹര്‍ജി ഡിവിഷന് ബെഞ്ചിനു കൈമാറിയിരുന്നു. മണ്ഡല മകര വിളക്കു സീസണ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ധൃതിയില്‍ കരാറുകള്‍ അന്തിമമാക്കുന്നത് ഒഴിവാക്കണമെന്നും കരാര്‍ നടപടികള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ചൂണ്ടിക്കാട്ടി സിംഗിള്‍ബെഞ്ച് ഈ ഹര്‍ജി ദേവസ്വം ബെഞ്ചിനു വിട്ടിരുന്നത്. തുടര്‍ന്നാണ് കരാറുകളില്‍ കയ്യിട്ടുവാരാന്‍ അനുവദിക്കില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് കരാറുകള്‍ നല്‍കുന്നതെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞത്. ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: