തിരുവനന്തപുരം: റേഷന്‍ഡിപ്പോ അഴിമതികേസില്‍ കുറ്റക്കാരനായ മന്ത്രി അടൂര്‍ പ്രകാശിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭ സ്തംഭിപ്പിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ ബജറ്റ് ചര്‍ച്ചക്ക് തുടക്കമിട്ടെങ്കിലും തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കി സ്പീക്കര്‍ സഭ പിരിച്ചുവിടുകയായിരുന്നു. കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്ത വ്യാപാര ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെ ഒഴിവാക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിനെ തുടര്‍ന്നാണ് ഇന്നും സഭ പ്രക്ഷുബ്ധമായത്.
മന്ത്രി അടൂര്‍പ്രകാശിനെതിരെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പത്തുവര്‍ഷം പഴക്കമുള്ള കേസ് ഇപ്പോള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അന്വേഷണം നടക്കുകയാണ്. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. അന്വേഷണ റിപ്പോര്‍ട്ട് പൂത്തിയാകുന്ന മുറയ്ക്ക് കോടതിയില്‍ സമര്‍പ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ തെളിവുകള്‍ കൃത്യമായതിനാലാണ് കേസ് അവസാനിപ്പിക്കണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളിയതെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച സുരേഷ് കുറുപ്പ് പറഞ്ഞു. വിജിലന്‍സ് കുറ്റപത്രത്തില്‍ പേരുള്ള ആള്‍ക്ക് മന്ത്രിയായി എങ്ങനെ തുടരാനാകും. ആരോപണവിധേയനായ മന്ത്രി രാജിവെക്കണമെന്നും സുരേഷ് കുറുപ്പ് ആവശ്യപ്പെട്ടു.
അഴിമതി ആരോപണ വിധേയനും വിചാരണ നേരിടേണ്ടതുമായ ഒരാളെയാണ് മുഖ്യമന്ത്രി മന്ത്രിയാക്കിയത്. അടൂര്‍പ്രകാശിനെ മന്ത്രിയാക്കാന്‍ കേസ് തുടരന്വേഷണത്തിന് വിട്ടു. റിപ്പോര്‍ട്ട് നല്‍കാതെ വൈകിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാരായ കെ.ബാബു, ആര്യാടന് മുഹമ്മദ് എന്നിവര്‍ അധികാരത്തില്‍ തുടരുന്നതിന് സ്റ്റേയുടെ മറയുണ്ട്. എന്നാല്‍ അടൂര്‍പ്രകാശിന് നാണം മറയ്ക്കാന്‍ സ്റ്റേ ഇല്ലെന്നും സുരേഷ്കുറുപ്പ് പരിഹസിച്ചു.
എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് അടൂര്‍പ്രകാശ് മറുപടി നല്കി. റേഷന്‍ വ്യാപാരികളുടെ പ്രതിനിധിയായ അബ്ദുറഹിമാന് ഡിപ്പോ അനുവദിക്കാന്‍ അപേക്ഷ തന്നിരുന്നു എന്നത് സത്യമാണ്. ഡിപ്പോ അപേക്ഷ ക്ഷണിച്ചതും ഇത് സംബന്ധിച്ച് പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്നതും ജില്ലാ ഭരണകൂടമാണ്. ഓമശ്ശേരി പഞ്ചായത്തില്‍ ഡിപ്പോ തുടങ്ങാനാണ് അബ്ദുറഹിമാന് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷകന് താമസിക്കുന്ന പഞ്ചായത്തില്‍ മാത്രമേ ഡിപ്പോ അനുവദിക്കാനാവു. അതിനാല്‍ ഡിപ്പോ അനുവിദിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭ വിട്ടിറിങ്ങുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: