തിരുവനന്തപുരം: ചേര്‍ത്തലയില്‍ സിപിഎം പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം. എ.എം.ആരിഫ് എംഎല്‍എയാണ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
ചേര്‍ത്തലയിലെ സംഭവത്തില്‍ പോലീസ് എന്തുകൊണ്ട് യുഎപിഎ ചുമത്തിയില്ലെന്ന് പ്രതിപക്ഷം ചോദിച്ചു. സിപിഎമ്മിനെതിരേ യുഎപിഎ എല്ലായിടത്തും ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
തുടര്‍ന്ന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചേര്‍ത്തലയിലേത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് പറഞ്ഞു. മയക്കു മരുന്ന് സംഘങ്ങള്‍ തമ്മില്‍ പ്രദേശത്ത് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനെതിരേ മരിച്ച ഷിബു പരാതി നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മരണകാരണം അറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നും മന്ത്രി മറുപടി നല്കി.
മന്ത്രിയുടെ മറുപടിയില്‍ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പ്രതിഷേധിച്ചു. സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. തുടര്‍ന്ന് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: