റോം: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിന് മികച്ച വിജയം. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബ് എ.എസ്. റോമയെ റയല്‍ കീഴടക്കി. ഇതോടെ രണ്ടാം പാദത്തില്‍ മൂന്ന് ഗോളുകള്‍ക്കെങ്കിലും റോമ ജയിച്ചാലേ റയലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം തടയാനാകൂ. മറ്റൊരു മത്സരത്തില്‍ ബല്‍ജിയം ക്ലബ് കെഎഎ ജെന്റ് സ്വന്തം മൈതാനത്ത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി. വിഎഫ്എല്‍ വോള്‍വ്സ്ബര്‍ഗാണ് ജെന്റിനെ തകര്‍ത്തത്.
റോമക്കെതിരായ മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും റയല്‍ താരങ്ങളായിരുന്നു മുന്നിട്ടുനിന്നത്. 61 ശതമാനവും പന്ത് കൈവശം വെച്ച ക്രിസ്റ്റിയാനോയും കൂട്ടരും 19 ഷോട്ടുകള്‍ പായിച്ചതില്‍ ഒമ്പതെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ റോമ ഗോളിയുടെ മികച്ച പ്രകടനം രണ്ട് ഗോളില്‍ അവരുടെ വിജയം ഒതുങ്ങുകയായിരുന്നു. അതേസമയം റോമക്ക് രണ്ട് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ റയല്‍ ഗോളി ജീസസ് നവാസിനെ കീഴ്പ്പെടുത്താനുള്ള കരുത്ത് അവയ്ക്കുണ്ടായില്ല.
കളിയുടെ എട്ടാം മിനിറ്റില്‍ റയലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ക്രിസ്റ്റിയനോ എടുത്തെങ്കിലും ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയി. 17-ാം മിനിറ്റിലാണ് റോമക്ക് ആദ്യ അവസരം ലഭിച്ചത്. ബോക്സിനുള്ളില്‍ വച്ച് എല്‍ ഷരാവി എടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതിയില്‍ റോമ പ്രതിരോധത്തിന് ഊന്നല്‍ നല്കി കളിച്ചതോടെ വല കുലുങ്ങിയില്ല.
രണ്ടാം പകുതയില്‍ റയല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി. 54-ാം മിനിറ്റില്‍ ഡാനിയേല്‍ കാര്‍വാജല്‍ പായിച്ച വലംകാലന്‍ ഷോട്ട് റോമ ഗോളി രക്ഷപ്പെടുത്തി.
മൂന്ന് മിനിറ്റിനുശേഷം റയല്‍ ലീഡ് നേടി. മാഴ്സെലോ തള്ളിക്കൊടുത്ത പന്തുമായി ഇടതുവിംഗിലൂടെ കുതിച്ചുകയറിയശേഷം റോമ പ്രതിരോധനിരതാരത്തെ വെട്ടിച്ച് പന്ത് വലതുകാലിലേക്ക് മാറ്റിയശേഷം ക്രിസ്റ്റിയാനോ പായിച്ച തകര്‍പ്പന്‍ ആംഗുലര്‍ ഷോട്ട് മുഴുനീളെ പറന്ന ഗോളിയെ മറികടന്ന് വലയില്‍ കയറി. ചാമ്പ്യന്‍സ് ലീഗ് ഈ സീസണില്‍ ക്രിസ്റ്റിയാനോയുടെ 12-ാം ഗോളാണിത്. നാല് മിനിറ്റിനുശേഷം കരിം ബെന്‍സേമയുടെ ഒരു ഷോട്ട് റോമ ഗോളി രക്ഷപ്പെടുത്തി. 64-ാം മിനിറ്റില്‍ എല്‍ ഷരാവിക്ക് പകരം എഡിന് സെക്കോ കളത്തിലിറങ്ങിയതോടെയാണ് റോമ ആക്രമണങ്ങള്‍ക്ക് അല്പം കൂടി മൂര്‍ച്ച കൈവന്നത്. തൊട്ടുപിന്നാലെ അവരുടെ മുഹമ്മദ് സലാഹയുടെ ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ ധാരാളം മത്സരത്തിലുണ്ടായി. ഒടുവില്‍ 86-ാം മിനിറ്റില്‍ റയല്‍ രണ്ടാം ഗോളും നേടി. ലൂക്കാ മോഡ്രിച്ചിന്റെ പാസ് സ്വീകരിച്ച് ജെസ്സെ പായിച്ച വലംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്.
മറ്റൊരു മത്സരത്തില്‍ ഡ്രാക്സലറുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് വോള്‍വ്സ്ബര്‍ഗ് ബെല്‍ജിയം ടീം ജെന്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തത്. 44, 54 മിനിറ്റുകളിലായിരുന്നു ഡ്രാക്സലര്‍ ലക്ഷ്യം കണ്ടത്. 60-ാം മിനിറ്റില ക്രൂസും വോള്‍വ്സ്ബര്‍ഗിനായി ഗോള്‍ നേടി. ജെന്റിനായി 80-ാം മിനിറ്റില്‍ സ്വന് കുംസും കാലിഫ കൗലിബാലിയും ലക്ഷ്യം കണ്ടു. രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് എട്ടിന് നടക്കും. റയലും വോള്‍വ്സ്ബര്‍ഗും എവേ ഗോളുകളുടെ പിന്‍ബലത്തിലാണ് രണ്ടാം പാദത്തിനിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: