തിരുവനന്തപുരം: സോളാര്‍, ബാര്‍കോഴ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കി. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച ഒഴിവാക്കി. ഇന്നും തിങ്കളാഴ്ച്ചയും സഭ ചേരില്ല. വോട്ട് ഓണ്‍ അക്കൗണ്ട് പരിഗണിക്കുന്നതിനായി 24ന് മാത്രമെ ഇനി സഭ ചേരൂ. ഇന്നലെയും നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രത്യേക പ്രമേയം അവതരിപ്പിച്ചാണ് കാര്യോപദേശക സമിതി തീരുമാനം തിരുത്തി സമ്മേളന നടപടികള്‍ പുനക്രമീകരിച്ചത്. ഈ മാസം 25 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. 24ന് വോട്ട് ഓണ്‍ അക്കൗണ്ടും 25ന് നിയമനിര്‍മ്മാണവുമാണ്. വോട്ട് ഓണ്‍ അക്കൗണ്ടിന് ഭേദഗതി നല്‍കാനുള്ള സമയപരിധിയും പുനക്രമീകരിച്ചു.
ഇന്നലെ അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിച്ച ശേഷം ഇറങ്ങിപ്പോയ പ്രതിപക്ഷം വീണ്ടും തിരികെയെത്തി നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്. മന്ത്രിമാരുടെ രാജി ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്ക്കുന്ന സാഹചര്യത്തില്‍ സഭാനടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇതോടെ സബ്മിഷനും ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും റദ്ദാക്കിയതായി സ്പീക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: