കട്ടപ്പന: രാത്രിയുടെ മറവില്‍ റോഡരികിലും പുരയിടങ്ങളിലും മാലിന്യം തള്ളുന്ന സംഭവങ്ങള്‍ ഹൈറേഞ്ചില്‍ പതിവാകുന്നു. ലോറികളിലും മറ്റ് വാഹനങ്ങളിലും കൊണ്ടുവന്നാണ് റോഡുവക്കില്‍ മാലിന്യം തള്ളുന്നത്.വന്‍കിട ഹോട്ടലുകളിലെ കക്കൂസ് മാലിന്യം, ലോഡ്ജ്, ഹോട്ടല്‍ എന്നിവിടങ്ങളിലെ മാലിന്യം, ഫാമുകളിലെ അവശിഷ്ടങ്ങള്‍, കാറ്ററിങ് സെന്ററുകളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ഇങ്ങനെ തള്ളുന്നത്. ഇരട്ടയാര്‍ ഡാമിന് സമീപം, ഇരട്ടയാര്‍-കട്ടപ്പന റോഡില്‍ പേഴുംകവലക്കടുത്ത് പാറമട, കട്ടപ്പന-നെടുങ്കണ്ടം റോഡില്‍ ചേമ്പളം, കട്ടപ്പന കുന്തളംപാറ റോഡ്, വെള്ളിലാംകണ്ടം കുഴല്‍പാലത്തിന് സമീപം തുടങ്ങി ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായി. ദുര്‍ഗന്ധം പരത്തുന്ന മാലിന്യം കാക്കയും നായ്ക്കളും പരിസരമാകെ നിരത്തുന്നതോടെ കാല്‍നടയും വാഹന സഞ്ചാരവും അസാധ്യമാക്കുന്നു. ചേമ്പളം മുതല്‍ പുളിയന്മല വരെ തോട്ടങ്ങളുടെ അരികില്‍ കഴിഞ്ഞ ദിവസം വീണ്ടും പ്ളാസ്റ്റിക് ചാക്കുകളില്‍ സെപ്റ്റിക് മാലിന്യം തള്ളിയിട്ടുണ്ട്. പീരുമേട് മേഖലയില്‍ തേയിലത്തോട്ടങ്ങളിലും മാലിന്യം തള്ളല്‍ പതിവായി. തേക്കടി-മൂന്നാര്‍, കുട്ടിക്കാനം-തേക്കടി വിനോദസഞ്ചാരമേഖലകളിലേക്കുള്ള ഹൈവേകളുടെ ഓരത്താണ് മാലിന്യം തള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: