റാഞ്ചി: ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ദീപ്തി ശര്‍മയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ കരുത്തില്‍ (ആറു വിക്കറ്റ്, ഒരു ക്യാച്ച്, 28 റണ്‍സ്) ഏഴു വിക്കറ്റിന് ലങ്കയെ തകര്‍ത്തു ഇന്ത്യ. സ്കോര്‍: ശ്രീലങ്ക – 112 (38.2), ഇന്ത്യ – 114/3 (29.3).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് തിരിച്ചടിയായത് ഓഫ് സ്പിന്നര്‍ ദീപ്തി ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനം. 9.2 ഓവറില്‍ 20 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു ദീപ്തി. ശിഖ പാണ്ഡെയും പ്രീതി ബോസും രണ്ടു വീതം ഇരകളെ കണ്ടെത്തി ദീപ്തിക്ക് പിന്തുണ നല്കി.
23 റണ്‍സെടുത്ത ദിലാനി മനോദര ലങ്കന്‍ ടോപ് സ്കോറര്‍. 18 റണ്‍സിനിടെ ഓപ്പണര്‍മാരായ പൂനം റാവത്തിനെയും (പൂജ്യം), സ്മൃതി മന്ദാനയെയും (ആറ്) നഷ്ടമായെങ്കിലും വേദ കൃഷ്ണമൂര്‍ത്തിയും (61 നോട്ടൗട്ട്), ദീപ്തിയും (28) മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് ചേര്‍ത്ത് ടീമിന് അടിത്തറയൊരുക്കി. പിന്നീട് ശിഖ പാണ്ഡെയ്ക്കൊപ്പം (എട്ട്) വേദ ഇന്ത്യയെ 123 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തിച്ചു. ദീപ്തിയാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: