കടുത്തുരുത്തി: ഛത്തീസ്ഗഡില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കോര്‍ബ എക്സ്പ്രസ്സിന്റെ എഞ്ചിന് തീപിടിച്ചു. യാത്രക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 2.10 ഓടെ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.
കൊല്ലത്തുനിന്നും എറണാകുളത്തിന് പോകുന്ന മെമുവിന് വേണ്ടി കോര്ബഎക്സ്പ്രസ്സ് സ്റ്റേഷന്റെ ഔട്ടറില്‍ നിര്‍ത്തിയതിന് ശേഷം പുറപ്പെടുമ്പോള്‍ വൈദ്യുതി ലൈനും എഞ്ചിനും തമ്മില്‍ ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് ഇളകി വീണതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ ട്രെയിന്‍ നിന്നു. യാത്രക്കാര്‍ ഉള്ള മറ്റ് ബോഗികളിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
ശബ്ദവും പുകയും കണ്ട് പരിസരവാസികളും ട്രെയിനിലെ യാത്രക്കാരും പുറത്തിറങ്ങുമ്പോള്‍ എഞ്ചിനും പരിസരവും പുകമൂലം കാണാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. ലോക്കോപൈലറ്റുമാരും എന്ത് സംഭവിച്ചു എന്നറിയാതെയും പുകമൂലം ഉണ്ടായ അസ്വസ്ഥതയും മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്താലാണ് ഇവരെയും പുറത്തിറക്കിയത്. നാട്ടുകാര്‍ മണ്ണും വെള്ളവും ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്സും എത്തിയിരുന്നു.
കോര്‍ബ കുറുപ്പന്തറയില്‍ നിര്‍ത്തിയതോടെ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം സ്തംഭിച്ചു. കോട്ടയത്തുനിന്നും എത്തിയ മറ്റൊരു എഞ്ചിന് ഉപയോഗിച്ച് കോര്‍ബ എക്സ്പ്രസ്സ് കോട്ടയത്ത് എത്തിച്ചതിന് ശേഷമാണ് ഗതാഗതം പുനഃരാരംഭിച്ചത്. രണ്ട് മണിക്കൂറോളം സമയം വിവിധ സ്റ്റേഷനുകളിലായി ട്രെയിനുകള്‍ നിര്‍ത്തിയിട്ടു.
വൈക്കംറോഡ് റെയില്‍വേ സ്റ്റേഷനും കുറുപ്പന്തറ സ്റ്റേഷനും ഇടയില്‍ ഒരു മാസത്തിനിടയില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വന്ന സംഭവവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: