കോഴിക്കോട്: കോവൂര്‍ -വെള്ളിമാട്കുന്ന് റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചതോടെ പല ഭാഗത്തും പൈ പ്പ് പൊട്ടിയതിനെ തുടര്‍ന്ന് കുടിവെള്ളവിതരണം മുടങ്ങി. കോവൂര്‍ ഇരിങ്ങാടന്‍പള്ളി, കോവൂര്‍ എംഎല്‍എ റോഡ്, ചേവായൂര്‍ വൃന്ദാവന്‍ കോളനി പരിസരം എന്നിവിടങ്ങളില്‍ ശുദ്ധജല വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയായി. പിന്നീട് പൊട്ടിയ പൈപ്പുകള്‍ ആര് നന്നാക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റിയും റോഡ് നവീകരണ പ്രവൃത്തി നടത്തുന്ന കരാറുകാരും തമ്മിലുള്ള തര്‍ക്കമാണ് ഒരാഴ്ച കഴിഞ്ഞിട്ടും പൈപ്പ് നന്നാക്കാത്തതിന് കാരണം. കാലപ്പഴക്കം കൊണ്ട് നിരന്തരം പൊട്ടിയിരുന്ന കോവൂര്‍-വെളളിമാട്കുന്ന് റോഡിലെ 150 എംഎം ആസ്ബസ്റ്റോസ് സിമന്റ് പൈപ്പുകള്‍ സപതംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പിവിസി പൈപ്പിലേക്ക് മാറ്റിയത്. മുഴുവന്‍ കണക്ഷനുകള്‍ അതിലേക്ക് മാറ്റിയതുമില്ല. ഇതുകാരണം ഉപയോഗ ശൂന്യമാണെന്ന് വാട്ടര്‍ അതോറിറ്റി പ്രഖ്യാപിച്ച ആസ്ബസ്റ്റോസ് സിമന്റ് പൈപ്പിലൂടെയും തുടര്‍ന്നു ശുദ്ധജലവിതരണം നടന്നു. സമാന്തരമായി ഇട്ട പിവിസി പൈപ്പ് ലൈന്‍ ഒരടി താഴ്ചയില്‍ പോലും കുഴിച്ചിടാതിരുന്നതിനാല് റോഡുപണി ആരംഭിച്ചപ്പോള്‍ തന്നെ ജെസിബിയില്‍ പൈപ്പ്ലൈന് കുടുങ്ങുകയും പൊട്ടുകയും ചെയ്തു.
ഇത് പൊട്ടിയപ്പോള്‍ വാല്‍വ് അടച്ചതിന്റെ ഫലമായി പഴയ പൈപ്പ് ലൈനില്‍ മര്‍ദ്ദം കൂടുകയും പൊട്ടുകയും ചെയ്തു. കരാറുകാരുടെ ഭാരവാഹനങ്ങളും യന്ത്രങ്ങളും റോഡിലൂടെ പോകുന്നതുകൊണ്ടാണ് പൈപ്പ് പൊട്ടുന്നത് എന്നാണ് വട്ടര്‍ അതോറിറ്റി അധികൃതരുടെ ഭാഷ്യം. അതിനാല്‍ പൊട്ടിയ പൈപ്പുകള്‍ നന്നാക്കേണ്ടതിന്റെ ഉത്തരവാദിത്തം കരാറുകാരുടെതാണെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. ഇങ്ങനെ തര്‍ക്കിക്കുന്നതല്ലാതെ പൈപ്പ് ലൈന്‍ നന്നാക്കി ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കണമെന്ന താല്‍പ്പര്യം ഇരുകൂട്ടര്‍ക്കുമില്ല. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നേരിടേണ്ടി വരുമെന്ന് റസിഡന്റ്സ് അപ്പക്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി അധികൃതരെയും കരാറുകാരെയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: