കോഴിക്കോട്: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാംഘട്ടം നാളെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഡോ. ആര്.എല്‍. സരിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്കി രോഗസംക്രമണം തടയുകയാണ് പരിപാടിയുടെ ലക്ഷ്യം.
തലേ ദിവസം പോളിയോ വാക്സിന് നല്കിയ കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ വാക്സിന് നല്‍കണം. ആദ്യഘട്ടത്തില്‍ 2,25,909 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കിയതെന്നും ഡിഎംഒ അറിയിച്ചു.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2,43,814 കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.
ഇതിനായി 2303 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആംഗന്‍വാടികള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, മദ്രസ്സകള്‍, വായനശാലകള്‍ എന്നിവ ബൂത്തുകളായി പ്രവര്‍ത്തിക്കും. റെയില്വേസ്റ്റേഷന്, ബസ്സ്സ്റ്റാന്റുകള്‍ തുടങ്ങി 77 ട്രാന്‍സിറ്റ് ബൂത്തുകളും 184 മൊബൈല്‍ ടീമിനെയും ക്രമീകരിച്ചിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുമുണ്ട്. 270 സൂപ്പര്‍വൈസര്‍മാരെയും, 4800 വളണ്ടിയര്‍മാരെയും പരിപാടിക്ക് വേണ്ടി പരിശീലനം നല്കി നിയോഗിച്ചു. ആദ്യദിവസം ബൂത്തുകളില്‍ തുള്ളിമരുന്ന് നല്‍കുകയും, തുടര്‍ദിവസങ്ങളില്‍ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി തുള്ളിമരുന്ന് കിട്ടിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് വളണ്ടിയര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേത്യത്വത്തില്‍ ദ്രുതകര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലെ ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് സ്ഥാപനങ്ങള്‍ തരംതിരിച്ച് മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, വിവിധ വകുപ്പുകള്‍, റോട്ടറി, ഐഎംഎ, വിവിധ സന്നദ്ധ സംഘടനകള്‍, വളണ്ടിയര്‍മാര്‍ തുടങ്ങി എല്ലാവരുടെയും സഹകരണം തുള്ളിമരുന്ന് വിതരണത്തിനുണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഡോ. ജയകൃഷ്ണന്, ഡോ. രാജേന്ദ്രന്, ഡോ. ബാബു ഫ്രാന്‍സിസ്, ഡോ. ടി.ജി. സിന്ധു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: