തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ പദ്മതീര്‍ഥ കുളത്തിന്റെ കരയിലുണ്ടായിരുന്ന കല്‍മണ്ഡപം പൊളിച്ചത് തെറ്റായെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍. പൊളിച്ചു മാറ്റിയ സരസ്വതി മണ്ഡപം ഉടന്‍ പുനഃസ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പദ്മതീര്‍ഥ കുളവുമായി ബന്ധപ്പെട്ട മുഴുവന്‍ നവീകരണ പ്രവര്‍ത്തനങ്ങളും ഇനി വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ മാത്രമേ നടത്തുകയുള്ളൂവെന്നും കളക്ടര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് എക്സ്പര്‍ട്ട് കമ്മറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഹിന്ദു സംഘടനാ പ്രതിനിധികളുടെയും പ്രത്യേക യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കുളത്തിന്റെ കരയിലുള്ള കല്മണ്ഡപത്തിന് കേടുപാടുകളുണ്ട്. കുളത്തിലേക്ക് കല്പ്പടവുകള്ക്കിടയിലൂടെ കക്കൂസ് മാലിന്യം അടക്കം ഒഴുകി വരുന്നുണ്ട്. ഇതെല്ലാം ഒഴിവാക്കി നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിന്റെ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. അതിനാലാണ് തയ്യാറായി വന്ന സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പഴയ തനിമയോടെ പുനഃസ്ഥാപിക്കാന്‍ കരാര്‍ നല്‍കിയത്. എന്നാല്‍ അവര്‍ കാര്യം ലഘുവായി കാണുകയും കല്‍മണ്ഡപം ഇടിക്കുകയും ചെയ്തു. ഇത് തികച്ചും തെറ്റായിപ്പോയി. സംഭവിച്ച അബദ്ധം തിരുത്തും. 20 ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്നാണ് നിര്‍മിതി കേന്ദ്രം പറയുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി. ജൂണിനകം ക്ഷേത്ര കുളത്തിന്റെ നവീകരണം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.
ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്ക് സമീപം ക്ലോക്ക് റൂമിന് മുന്നിലുള്ള കുളത്തിലെ മണ്ഡപമാണ് ക്രെയിന്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഇടിച്ചത്. കുറേ കല്ലുകളും അവശിഷ്ടങ്ങളും കുളത്തിലേക്ക് വീണു കിടക്കുകയാണ്. മണ്ഡപത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ കല്ലുകളും കുളത്തിനടിയിലാണ്. അവശേഷിച്ചവ റോഡില്‍ കൂട്ടിയിട്ടിട്ടുണ്ട്. കല്‍ത്തൂണുകള്‍ക്കും കേടു സംഭവിച്ചു. ഭക്തജന പ്രതിഷേധത്തിനെ തുടര്‍ന്നാണ് കളക്ടര്‍ ഇന്നലെ യോഗം വിളിച്ചത്. കല്‍മണ്ഡപം പഴയതു പോലെ പുനഃസ്ഥാപിക്കുക, ഇത് പൊളിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചന്വേഷിച്ച് നിയമനടപടി സ്വീകരിക്കുക, ഇനിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളുടെയും ഭക്തജനങ്ങളുടെയും മേല്‍നോട്ടത്തില്‍ മാത്രം നടത്തുക എന്നീ ആവശ്യങ്ങള്‍ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു എന്നിവര്‍ ഉന്നയിച്ചു.
കുളം നവീകരണത്തിനായി ഒരുകോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 23 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. ബാക്കി പണം ഉപയോഗിച്ച് കുളത്തിന്റെ നവീകരണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച മുഴുവന്‍ കമ്മറ്റികളുടെയും കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇതൊന്നു പോലും പുതുക്കിയിട്ടില്ല. നിലവില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് ഉള്‍പ്പെടുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് ക്ഷേത്ര ഭരണം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: