തിരുവനന്തപുരം : പിഎസ്സിയെ നോക്കുകുത്തിയാക്കി ഡിസ്കോയില്‍ അനധികൃത നിയമനം നടക്കുന്നതായി ആക്ഷേപം. സിഡ്കോയില്‍ എല്‍ഡി ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, ടൈപ്പിസ്റ്റ്, തസ്തികളില്‍ ഒഴിവുവരുന്ന നിയമനങ്ങള്‍ 1982 മുതല്‍ പിഎസ്സി മുഖേനയാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ തസ്തികകളില്‍ അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയായി നിജപ്പെടുത്തുമ്പോള്‍ സിഡ്കോ ബിരുദ ധാരികളെയാണ് പരിഗണിക്കുന്നത്. അടുത്തകാലത്തായി ഈ തസ്തികകളെല്ലാം സിഡ്കോ നേരിട്ടാണ് നിയമനം നടത്തുന്നത്. ഇഷ്ടക്കാരെ നിയമിക്കുവാന്‍ ചില ഉന്നതര്‍ വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്.
മാനേജര്‍ മുതല്‍ മുകളിലേക്കുള്ള ഉയര്‍ന്ന തസ്തികകളിലേക്കും സിഡ്കോ നിയമനം നടത്തിയതായി അറിയുന്നു. ചില തസ്തികകള്‍ നേരിട്ടു നിയമനം നടത്തുന്നതിന് പ്രായോഗിക തടസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തസ്തിക പരിവര്‍ത്തനം നടത്തി നിയമനം നടത്തുകയാണുണ്ടായത്. ഇത്തരത്തില്‍ ഏഴ് തസ്തികകള്‍ സൃഷ്ടിച്ച ചെറുകിട വ്യവസായ കോര്പ്പറേഷന് പിന്നീട് 23 പേരെ നിയമിച്ചു. ഇരുപത് മുതല്‍ മുപ്പത് വര്‍ഷം വരെ സര്‍വ്വീസുള്ള ഉദ്യോഗസ്ഥരുടെ തലയ്ക്ക് മുകളില്‍ അടിസ്ഥാന യോഗ്യതയില്ലാത്ത പലരും നിയമനം തേടിയെത്തി എന്നതാണ് യാഥാര്‍ത്ഥ്യം.
ക്ലാസ് ഫോര്‍ ജീവനക്കാരായ അറ്റന്റര്‍, വാച്ച്മാന്, പ്യൂണ്‍ തസ്തികകളിലേക്ക് ആവശ്യത്തിന് ജീവനക്കാരുണ്ടായിട്ടും അവിദഗ്ധ തൊഴിലാളികള്‍ എന്ന ഗണത്തില്‍പ്പെടുത്തി 158 പേരെയാണ് അടുത്ത കാലത്ത് നിയമിച്ച് സിഡ്കോ നിയമന മാമാങ്കം നടത്തിയിരിക്കുന്നത്. പത്ര പരസ്യത്തിലൂടെ 40 പേരെയാണ് ജോലിക്കായി ക്ഷണിച്ചിരുന്നതെങ്കിലും നിയമനം നടത്തിയപ്പോള്‍ ജീവനക്കാരുടെ എണ്ണം 158 ആവുകയായിരുന്നു. ഉദ്പാദന യൂണിറ്റുകളില്‍ ഇത്രയധികം ജീവനക്കാരെ ആവശ്യമില്ലാത്തതിനാല്‍ സിഡ്കോയുടെ ഓഫീസുകളില്‍ കുത്തി നിറച്ച് അധികാര ദുര്‍വിനിയോഗം നടത്തുകയാണ് ഒരു പറ്റം ഉദ്യോഗസ്ഥര്‍.
മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ സിഡ്കോ പുതുതായി ആരംഭിച്ച സ്റ്റീല്‍ ഫര്‍ണിച്ചര്‍ യൂണിറ്റ് തുടങ്ങാന്‍ കഴിഞ്ഞ ബഡ്ജറ്റില്‍ തീരുമാനിച്ചിരുന്നു. യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കുവാന്‍ കാണിക്കാത്ത ആവേശമാണ് സിഡ്കോ ഇവിടെ ജീവനക്കാരെ നിയമിക്കാന്‍ കാണിക്കുന്നത്. ഇതുവരെ ആരംഭിക്കാത്ത സ്റ്റീല്‍ ഫര്‍ണിച്ചര്‍ യൂണിറ്റിലേക്ക് 140 പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരെ നിയമിക്കാന്‍ ഉന്നതങ്ങളില്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നതെത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: