കണ്ണൂര്‍: കണ്ണൂര്‍ വമ്പിച്ച വികസന സാധ്യതയുളള ജില്ലയാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ കിഴക്കെ കവാടത്തിലേക്കുളള റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വികസന പാതയിലാണ്. വികസന കാര്യത്തില്‍ രാഷ്ട്രീയം കാണാതെ എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, കോര്പറേഷന് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ.ടി.ഒ.മോഹനന്, കൗണ്‍സിലര്‍ ലിഷ ദീപക്, റെയില്‍വെ സ്റ്റേഷന് മാനേജര്‍ എം.കെ.ശൈലേന്ദ്രന്, അഡ്വ.റഷീദ് കവ്വായി തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ സ്വാഗതവും കെ വി അസഫ് നന്ദിയും പറഞ്ഞു.
പൊലീസ് ക്ലബ്ബ്-പ്രസ് ക്ലബ്ബ് റോഡില്‍ നിന്ന് ആരംഭിക്കുന്ന കിഴക്കെ കവാടം റോഡ് പുതിയ റിസര്‍വേഷന്‍ കൗണ്ടറിനരികെയാണ് എത്തുക. 1 കോടി 3 ലക്ഷത്തിന്റെ പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്. നിലവിലുളള റോഡ് വീതി കൂട്ടുന്നതിന് ആഭ്യന്തര വകുപ്പ് സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം ഉപയോഗിച്ച് മെക്കാഡം ടാറിങ്ങ്, ഓവുചാലുകള്‍, ടൈലുകള്‍ പാകിയ ഫുട്പാത്തുകള്‍ പാര്‍ശ്വഭിത്തികള്‍, ഗെയിറ്റ് നിര്‍മാണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: