കണ്ണൂര്‍: വാദത്തിനിടെയുണ്ടാകുന്ന ജഡ്ജിമാരുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും വിധിന്യായങ്ങളാണെന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടെന്ന് ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തലശ്ശേരിയില്‍ പുതുതായി ആരംഭിക്കുന്ന വിജിലന്‍സ് കോടതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ അമിത പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ കൊണ്ടാടുകയും അവ വിധിപ്രസ്താവമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുന്നു. എന്നാല്‍ ഒരു കേസിന്റെ വാദത്തിനിടെ കൂടുതല്‍ വിവരങ്ങള്‍ ആരായാനോ വ്യക്തത വരുത്താനോ ആണ് ജഡ്ജിമാര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. വാദപ്രതിവാദങ്ങളെല്ലാം കേട്ട് നിയമവ്യാഖ്യാനം നിര്‍വഹിച്ചാണ് വിധി പ്രസ്താവിക്കുന്നത്. സര്‍ക്കാരിന് വിധിന്യായങ്ങളാണ് ബാധകമാവുക. അതിനനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ.
സംസ്ഥാനത്ത് വിജിലന്‍സ് സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യമുണ്ട്. മന്ത്രിയെന്ന നിലയില്‍ വിജിലന്‍സ് കേസുകളിലോ നടപടികളിലോ ഇടപെടാറില്ല. കോടതിയുടെ നിരീക്ഷണത്തിലാണ് വിജിലന്‍സ് കേസുകള്‍ എന്നതിനാല്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ അവധാനത ഉണ്ടാവണം. അഴിമതി ഒട്ടും അംഗീകരിക്കാത്ത സമീപനമാണ് സമൂഹം ആഗ്രഹിക്കുന്നത്. അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിജിലന്‍സ് കോടതികള്‍ക്ക് വലിയ പങ്കുണ്ട്. അഴിമതിക്കേസുകള്‍ പതിറ്റാണ്ടുകള്‍ നീണ്ടുപോകുന്ന സാഹചര്യമാണ് ഇന്ന്. കൂടുതല്‍ കോടതികള്‍ വന്നാല്‍ വിചാരണ നടപടി വേഗത്തിലാക്കി കാലതാമസം ഒഴിവാക്കാനാകുമെന്നും ആഭ്യന്തരവകുപ്പ് മന്ത്രി പറഞ്ഞു.
കോടതിവിധികള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ജുഡീഷ്യറിയെ വളര്‍ത്തുകയേ ഉള്ളൂവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാര്‍ പറഞ്ഞു. കോടതികളുടെ അപക്വവും അനവസരത്തിലുള്ളതുമായ പരാമര്‍ശങ്ങള്‍ സ്വാഭാവികമായും വിമര്‍ശിക്കപ്പെടും. എന്നാല്‍ വിമര്‍ശനം ക്രിയാത്മകമാകണം. വിധിന്യായം പൂര്‍ണമായി മനസ്സിലാക്കി ഏതൊക്കെ നിയമത്തെ പരാമര്‍ശിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് കുറ്റവും കുറവുകളും ചൂണ്ടിക്കാട്ടുന്നതാവണം വിമര്‍ശനം. ആത്യന്തികമായി നീതിന്യായ സംവിധാനവും പൊതുജനത്തിനു വേണ്ടിയാണ്. സമൂഹത്തെ മുന്നോട്ടുനയിക്കാനാണ്, അല്ലാതെ തമ്മിലടിപ്പിക്കാനുള്ളതല്ല നീതിന്യായ സംവിധാനമെന്നും ജസ്റ്റിസ് രവികുമാര്‍ അഭിപ്രായപ്പെട്ടു. വിജിലന്‍സ് കോടതികള്‍ വര്‍ധിച്ചുവരുന്നതോടൊപ്പം തന്നെ അഴിമതി കേസുകളും വര്‍ധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് കോടതികളില്‍ നിന്നും പുറത്തുവരേണ്ടത് ക്രിയാത്മകമായ വിമര്ശനങ്ങളായിരിക്കണമെന്നും കോടതികളില്‍ നിന്നും വരുന്ന വിധിന്യായങ്ങളെ പഠിച്ചിട്ടാകണം പുറത്തു നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കെ.പി.ജ്യോതീന്ദ്രനാഥ്, ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ.ടി ആസഫ് അലി, റിച്ചാര്‍ഡ് ഹേ എംപി, ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി.അനില്‍ കുമാര്‍, കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണല്‍ പി.സുരേഷ്, തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി വി.ജയറാം, കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, തലശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ നജ്മ ഹാഷിം എന്നിവര്‍ ആശംസ നേര്‍ന്നു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.എം.ഷറഫുദ്ദീന് സ്വാഗതവും വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ഡയരക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: