ബെര്‍ലിന്‍:രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ഡെയര്‍ പുരസ്കാരം ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന്. ജനറേഷന് കെ പ്ലസ് വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ബെയര്‍ പുരസ്കാരത്തിന് കുട്ടികളുടെ ജൂറിയാണ് തെരഞ്ഞെടുത്തത്.ചിത്രത്തില്‍ പ്രകൃതിയെ ഭംഗിയായി ചിത്രീകരിച്ചതും അഭിനേതാക്കളുടെ അഭിനയ മികവിനെയും ജൂറി പരാമര്‍ശിച്ചു.
കുട്ടനാട്ടിലെ താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു താറാവു കര്‍ഷകന്റെയും കൊച്ചു കുട്ടിയുടെയും ജീവിതമാണ് സിനിമയില്‍ ജയരാജ് അവതരിപ്പിച്ചത്.ബാലവേലയാണ് സിനിമയ്ക്ക് പ്രമേയമാകുന്നത്. കുമരകം വാസുദേവന്‍, മാസ്റ്റര്‍ അഷന്ത്, സബിത ജയരാജ് എന്നിവരാണ് ഒറ്റാലിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാവാലം നാരയണപണിക്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.താറാവ് കര്‍ഷകനായ വല്യപ്പച്ചായിയുടെ കഥയാണ് സിനിമ പറയുന്നത്. വല്യപ്പച്ചായി എടുത്ത് വളര്‍ത്തുന്ന അനാഥബാലന് കുട്ടപ്പായിലൂടെയാണ് സിനിമയുടെ അവതരണം.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളചിത്രം അവാര്‍ഡുകള്‍ തൂത്തുവാരിയതും ഒറ്റാലിലൂടെയായിരുന്നു. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, ചലച്ചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള പ്രേക്ഷക അവാര്‍ഡ, ഏഷ്യന്‍ സിനിമയുടെ പ്രോല്‍സാഹനത്തിനുള്ള സംഘടനയായ നെറ്റ്പാക്കിന്റെ മികച്ച മലയാളചിത്രത്തിനുള്ള അവാര്‍ഡ് എന്നിവയാണ് നേടിയത്. രാജ്യാന്തര ചലച്ചിത്രോല്വത്തിന്റെ ഇന്ത്യന്‍ പനോരമയിലേക്കും ഒറ്റാല് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: