ചേര്‍ത്തല: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ പുതിയ കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമൊരുക്കിയിട്ടില്ലെന്ന് വിമര്‍ശനം. ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗങ്ങളിലായി നാനൂറ്റി അമ്പതോളം ജീവനക്കാരാണ് ഡിപ്പോയില്‍ ജോലി ചെയ്യുന്നത്.
ഇവര്‍ക്ക് വിശ്രമിക്കുന്നതിനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ സൗകര്യമൊരുക്കിയിട്ടില്ലെന്നാണ് പരാതി. ഇരുപത്തിയഞ്ചില്‍ താഴെ വരുന്ന മിനിിസ്റ്റീരിയല് സ്റ്റാഫിനായി എട്ട് ബാത്ത്റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. സ്റ്റേഷന് മാസ്റ്റര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
പകല്‍ മാത്രമാക്കി കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിജപ്പെടുത്തിയിരിക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ പ്രാഥമികസൗകര്യങ്ങള്ക്കായി മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ്. സ്റ്റാന്‍ഡിന് തൊട്ടടുത്ത് ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലയളവില്‍ എംപി ഫണ്ടില്‍ പെടുത്തി നിര്‍മിച്ച ഇ- ടോയ്ലറ്റ് ആര്‍ക്കും വേണ്ടാതെ കാടുകയറിയ നിലയിലാണ്.
നിരന്തരം തകരാറിലാകുന്ന ടോയ്ലറ്റില് പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ക്ക് അടക്കം പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: