ആലപ്പുഴ: കുട്ടനാട് പാക്കേജില്‍ കരാറുകാര്‍ ഏറ്റെടുത്ത ജോലികള്‍ അനിശ്ചിതമായി നീളുന്നു. നടപ്പാക്കിയതില്‍ പലതിലും വന്‍അഴിമതിയുണ്ടെന്ന് ആക്ഷേപവും ഉയരുന്നു. പദ്ധതി പൂര്‍ത്തീകരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനാസ്ഥകാട്ടുന്നു. വെള്ളപ്പൊക്ക ഭീഷണി ഏറ്റവും കൂടുതലുള്ള ലോവര്‍ കുട്ടനാട്ടിലെ നാമമാത്രമായ ജോലികള്‍മാത്രമാണ് ടെന്‍ഡര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്.
ഈ ജോലികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള യാതൊരു നടപടികളും ഉണ്ടാകുന്നില്ല. വേമ്പനാട്ടുകായലിനോട് ചേര്‍ന്നുകിടക്കുന്ന കൈനകരി പഞ്ചായത്തിലെ മൂന്ന് പാടങ്ങളിലെ പുറംബണ്ട് സംരക്ഷണ ജോലികള്‍ മാത്രമാണ് കരാറുകാര്‍ ഏറ്റെടുത്തിട്ടുള്ളത്. വാവക്കാട് തെക്ക്, കന്നിട്ടക്കായല്‍, മീനപ്പള്ളി പാടങ്ങളിലെ ജോലികള്‍ യഥാക്രമം 4.88, 3.21, 4.79 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത ജോലികളുടെയെല്ലാം കരാര്‍തുക കരാറുകാരുടെ ആവശ്യപ്രകാരം പിന്നീട് വര്‍ധിപ്പിച്ച് നല്‍കുകയും ചെയ്തു. വാവക്കാട് തെക്കില്‍ 33.23 ശതമാനവും കന്നിട്ടക്കായലില് 32.36 ശതമാനവും മീനപ്പള്ളിയില് 32.47 ശതമാനവും കുപ്പപ്പുറത്ത് 30.75 ശതമാനവും ആയിരുന്നു വര്‍ധന. ഈ നിലയില്‍ കരാര്‍ തുക വര്‍ധിപ്പിച്ച് നല്‍കിയിട്ടും എഗ്രിമെന്റ് വെച്ച് ജോലികള്‍ ആരംഭിക്കാന്‍ കരാറുകാരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്.
കുട്ടനാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴൊക്കെ മടവീഴ്ച ഉണ്ടാകുന്നതാണ് ഈ പാടങ്ങളെല്ലാം. ടെന്‍ഡര്‍ ചെയ്ത ജോലികള്‍ ഏറ്റെടുത്ത് നടപ്പാക്കാതിരിക്കുമ്പോഴും കരാറുകാര്‍ മറ്റുചില പ്രദേശങ്ങളിലെ ജോലികളുമായി മുന്നോട്ടുപോകുകയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ജോലികള്‍ നടക്കുന്ന പല പാടങ്ങളിലും രണ്ടാംകൃഷി നടക്കുന്നുമില്ല. രാഷ്ട്രീയ സമ്മര്‍ദത്തെതുടര്‍ന്നാണ് ഈ ഭാഗങ്ങളില്‍ കോടികള്‍ മുടക്കി പുറംബണ്ട് സംരക്ഷണം നടക്കുന്നതെന്നാണ് ആക്ഷേപം. ഇതിനുപിന്നില്‍ വലിയ റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളും ഉണ്ടെന്നും പറയപ്പെടുന്നു. കുട്ടനാട് പാക്കേജില്‍ ഏറ്റവും വലിയ പരിഗണന നല്‍കിയിരുന്നത് പുറംബണ്ട് സംരക്ഷണ ജോലികള്‍ക്കാണ്. നെടുമുടി പഞ്ചായത്തിലെ ചില പാടങ്ങളുടെ പുറംബണ്ട് സംരക്ഷണ ജോലികളാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത്. ഇവയൊന്നും വെള്ളപ്പൊക്കഭീഷണി നേരിടുന്ന പാടങ്ങളല്ല എന്നതാണ് പ്രത്യേകത.
ഏറ്റെടുത്ത ജോലികളൊന്നും കുറ്റമറ്റരീതിയില്‍ പൂര്‍ത്തിയാക്കാനും കരാറുകാര്‍ തയാറായിട്ടില്ല. ഇതിനുപിന്നിലും വലിയ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. പദ്ധതി നടത്തിപ്പിന് 13-ാം ധനകാര്യ കമ്മീഷനില്‍ അനുവദിച്ച തുക പാഴായി. അനുവദിച്ച 300 കോടിയില്‍ 192 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കൃഷി, മൃഗസംരക്ഷണം, ജലസേചനം, വനം, മത്സ്യബന്ധനം എന്നിവയ്ക്കായി അനുവദിച്ച തുകയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പാക്കേജിന്റെ കാലാവധി അവസാനിച്ചെങ്കിലും നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഇറിഗേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്, അതു തന്നെ അനന്തമായി നീളുകയാണ്. മറ്റെല്ലാ പ്രവര്‍ത്തനവും സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടിലാണ്. മങ്കൊമ്പ് തെക്കേക്കരയിലെ പ്രോജക്ട് ഡയറക്ടര്‍ ഓഫീസ് മൂന്നുമാസമായി പുട്ടിയിട്ട അവസ്ഥയിലാണ്. ലാന്റ് റവന്യു കമ്മീഷണറായി എം.സി. മോഹന്‍ദാസിനെ ഒന്നരവര്‍ഷം മുമ്പ് നിയമിച്ചിട്ടും പേരിനുപോലും ഒരു തവണ ഓഫീസിലേക്ക് എത്തിനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: