ഹൈദരാബാദ്: നിരോധിക്കപ്പെട്ട ഇസ്ലാമിക ഭീകരസംഘടനയായ സിമിക്ക് ഐഎസ് ഭീകരരുമായുള്ള ബന്ധം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. തെലങ്കാന പോലീസിന്റെ നിരീക്ഷണത്തിലുള്ള നാല് സിമി ഭീകരരെ ഒഢീഷയില്‍ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് കേസുകളില്‍ പ്രതികളായി ഇവരെ ഹൈദരാബാദില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് ഐഎസ് ബന്ധം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരവധി ബിജെപി നേതാക്കളെയും വധിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിരുന്നതായും രാജ്യത്തെ പ്രധാന നഗരങ്ങളായ ഭോപ്പാല്‍, പൂനെ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുന്നതിന് പദ്ധതിയിട്ടിരുന്നതായും അറസ്റ്റിലായ ഭീകരര്‍ സമ്മതിച്ചു. ഐഎസിന്റെ പിന്നില്‍ അല്‍ക്വയ്ദയും ലഷ്കര്‍ ഇ തോയ്ബയും ഇന്ത്യന്‍ മുജാഹിദീനുമാണെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു. അറസ്റ്റിലായ ഈ ഭീകരര്‍ ഹിന്ദു പേരുകളിലാണ് രാജ്യമെങ്ങും സഞ്ചരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2013 ഒക്ടോബര്‍ ഒന്നിന് മധ്യപ്രദേശ് സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടശേഷം ഭീകരര്‍ ഭരത്, സഞ്ചയ്, രതീഷ്, മഹേഷ് എന്നീ പേരുകളിലാണ് രാജ്യത്ത് സഞ്ചരിച്ചിരുന്നത്. ഈ പേരുകളില്‍ ഇവര്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, ടെലിഫോണ്‍ കണക്ഷനുകള്‍ എന്നിവ നേടിയിരുന്നു. റൂര്‍ക്കലയില്‍ ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് ഇവര്‍ ഹിന്ദുക്കളാണെന്നാണ് വിശ്വസിച്ചിരുന്നത്. സുഗമമായി രാജ്യമെങ്ങും സഞ്ചരിക്കുന്നതിനായി ഭീകരര്‍ ഹിന്ദുപേരുകള്‍ സ്വീകരിക്കുന്നതായി എന്‍ഐഎയും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭീകരന്മാരായ മൊഹമ്മദ് ഖാലിദുദ്ദീന്‍(29), അസംഖാന്(26), സക്കീര്‍ ഹുസൈന്(27), മെഹബൂബ് ഗുദ്ദു(27) എന്നിവരാണ് എന്‍ഐഎയുടെയും തെലങ്കാന, ഒഢീഷ പോലീസിന്റെയും സംയുക്തമായ നീക്കത്തിലൂടെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരുടെ വേലക്കാരിയെയും കാണാതായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: