തൊടുപുഴ: വേനല്‍ ആരംഭിച്ചതോടെ നാടെങ്ങും ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ താപനില വര്‍ദ്ധിച്ചതാണ് വേനല്‍ കടുക്കുന്നതിന് മുമ്പ് തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാക്കാന്‍ കാരണമായത്. തൊടുപുഴയ്ക്ക് സമീപം ശാസ്താംപാറ, ശാരദക്കവല, കൊതകുത്തി, നടയം മേഖലകളിലാണ് കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമാകുന്നത്. ഇവിടങ്ങളില്‍ 1000 ലിറ്റര്‍ വെള്ളം 500 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. സമീപത്തെ പാടശേഖരങ്ങളില്‍ നിന്നാണ് പ്രദേശത്ത് സ്വകാര്യ വ്യക്തികള്‍ വണ്ടികളില്‍ വെള്ളം എത്തിച്ച് കൊടുക്കുന്നത്. തൊടുപുഴയിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ജനസാന്ദ്രത കൂടിയ മേഖലയാണ് ശാസ്താംപാറ. പേരിലേത് പോലെ തന്നെ പാറക്കെട്ട് നിറഞ്ഞ പ്രദേശത്ത് പുലര്‍ച്ചെ പോലും വളരെ കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്. സമീപത്തായി നിരവധി പാറമടകള്‍ പ്രവര്‍ത്തിക്കുന്നതും ഇവിടുത്തെ ജലദൗര്‍ലഭ്യം വര്‍ദ്ധിപ്പിക്കുന്നു. ശാരദകവലയിലും, ശാസ്താ പാറയിലും വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ളം സ്ഥിരമായി മുടങ്ങുന്നത് മൂലം വെള്ളത്തിനായി ഇത്തരക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് നാട്ടുകാര്‍ പറയുന്നു. 4 പേരടങ്ങുന്ന കുടുബത്തിന് ആഴ്ചയില്‍ 2000 രൂപയില്‍ കുറയാതെ വെള്ളത്തിനായി ഇത്തരത്തില്‍ മുടക്കേണ്ടിയും വരുന്നു. ദീര്‍ഘദൂരം നടന്നാണ് ഇവിടുത്തെ വീട്ടമ്മമാര്‍ ഇപ്പോള്‍ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമായി ശുദ്ധജലം ശേഖരിക്കുന്നത്. സ്വന്തം വാഹനങ്ങളില്‍ പോയി കനാലില്‍ നിന്നും മറ്റ് ബന്ധു വീടുകളില്‍ നിന്നും വെള്ളം എത്തിക്കുന്നവരുമുണ്ട്. പഞ്ചായത്തും വാട്ടര്‍ അതോറിട്ടിയും പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഒരുക്കിയെങ്കിലും ഇവ വേണ്ടത്ര ഫലം കാണുന്നില്ല എന്നുള്ളത് വ്യക്തമാണ്. കൊതകുത്തിയില്‍ നിന്നും ശാസ്താംപാറയ്ക്ക് യാത്ര ചെയ്യുമ്പോള്‍ വഴിനീളെ പണം നല്കി വാങ്ങുന്ന വെള്ളം ശേഖരിക്കുന്നതിനായി ടാങ്കുകള്‍ വച്ചിരിക്കുന്നത് ഇത് വ്യക്തമാക്കുന്നു. വേനല്‍ ചൂട് കടുക്കുന്നതോടെ കുടിവെള്ളത്തിനായി എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: