ചൊട്ടയിലെ ശീലം ചുടലവരെ എന്നു പറഞ്ഞതു പോലെ പിണറായിയിലെ പാറപ്പുറത്ത് പിറന്ന ഈ പാര്‍ട്ടിയുടെ ക്രൂരത അന്തമില്ലാത്തതാണെന്നും ഇത് പാര്‍ട്ടിയുടെ അന്ത്യത്തോടു കൂടി മാത്രമേ അവസാനിപ്പിക്കാന്‍ കഴിയൂവെന്നും കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. നിഷ്കളങ്കനും നാട്ടുകാര്‍ക്കെല്ലാം ഒരു പോലെ പ്രിയപ്പെട്ടവനുമായ പാപ്പിനിശ്ശേരി അരോളിയിലെ സംഘ സ്വയംസേവകനായ സുജിത്തെന്ന ചെറുപ്പക്കാരനെ പൈശാചികമായി മാതാപിതാക്കളെ അക്രമിച്ച് വീഴ്ത്തി അവരുടെ മുന്നിലിട്ട് അടിച്ചും വെട്ടിയും കൊന്നുകൊണ്ട് തങ്ങളുടെ മനുഷ്യത്വമില്ലായ്മയും കാടത്തവും ഒരിക്കല്‍ക്കൂടി കണ്ണൂരിലെ സഖാക്കള്‍ പൊതുസമൂഹത്തിന് മുന്നില്‍ കാട്ടിക്കൊടുത്തിരിക്കുകയാണ്. എന്തെല്ലാം പറഞ്ഞാലും പുള്ളിപ്പുലിയുടെ പുറത്തെ പുളളി മായില്ലെന്ന് പറഞ്ഞതു പോലെ ഈ പാര്‍ട്ടിയുടെ ജന്മസ്വഭാവമായ അക്രമോത്സുകത ഇവര്‍ ഉപേക്ഷിക്കുമെന്ന ഒരു വ്യാമോഹവും ആര്‍ക്കും വേണ്ട. കണ്ടാലും കൊണ്ടാലും പഠിക്കാത്ത ആ പാര്‍ട്ടിയുടെ പേര് ചിലര്‍ വിശേഷിപ്പിക്കും പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്നതിനു പകരം ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്നും പറയുന്നതാവും നല്ലതെന്നാണ് തോന്നുന്നത്. സ്വന്തം പാര്‍ട്ടി സെക്രട്ടറി വധക്കേസില്‍പ്പെട്ട് റിമാന്റില്‍ കഴിയുന്ന സമയത്ത് ഒരു വക വിവരമുളളവര് ചെയ്യുമോ ഇത്ര വലിയൊരു ക്രൂരത. സെക്രട്ടറിയുടെ അനുഭവത്തില്‍ നിന്നെങ്കിലും അല്‍പ്പം പഠിക്കേണ്ടേ ഇക്കൂട്ടര്‍. സെക്രട്ടറി ഇല്ലെങ്കിലും നമ്മള് അക്രമവും കൊലയും നടത്തുമെന്ന് തെളിയിക്കുക. അതോടൊപ്പം നിയമവും കോടതിയും നമ്മള്‍ക്ക് ഒന്നുമല്ലെന്ന് പ്രഖ്യാപിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ജില്ലാ സെക്രട്ടറിയുടെ അറസ്റ്റിനെ ജാള്യത മറയ്ക്കുക. ഇങ്ങനെ വിവിധോദ്ദേശ്യങ്ങളോടെയാണ് കൊലയെന്ന് തെളിയുകയാണ്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഈ പാര്‍ട്ടിയെ നന്നാക്കാന്‍ സാക്ഷാല്‍ കാറല്‍ മാര്‍ക്സ് തന്നെ പുനര്ജന്മമെടുത്താലും സാധിക്കില്ലെന്ന് തോന്നുന്നു. തലതിരിഞ്ഞ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്ന പാര്‍ട്ടി നാളുകള്‍ കഴിയുന്തോറും ഉപ്പുവെച്ച കലം പോലെയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്.
ഒരു കാലത്ത് അധ്വാനിക്കുന്നവന്റെയും പട്ടിണിപ്പാവങ്ങളുടെയുമൊക്കെ പ്രതീക്ഷയായിരുന്ന പാര്‍ട്ടി, സാധാരണക്കാരുടെ മനസ്സുകളില്‍ ഇടം നേടി. എന്നാല്‍ പലതവണ കേരളത്തില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടിയെ അധികാരം ദുഷിപ്പിച്ചു. അമിതാധികാരവും അഹന്തയും സാധാരണക്കാരെ മറന്നുകൊണ്ടുള്ള പ്രവര്‍ത്തങ്ങളുമൊക്കെ കാലം കഴിഞ്ഞപ്പോള്‍ ആ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ജനങ്ങളില്‍ നിന്നും അകറ്റക്കഴിഞ്ഞു. കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് കാല്ക്കീഴില് നിന്നും മണ്ണൊലിച്ചു പോയിത്തുടങ്ങി. വൈകിമാത്രം ഇത് തിരിച്ചറിഞ്ഞ പാര്‍ട്ടി നേതൃത്വം ആ ഒഴുക്ക് തടഞ്ഞുനിര്‍ത്താന്‍ അണികളെ ആയുധമണിയിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്തു. ആ ആഹ്വാനത്തിന്റെ പരിണിതഫലമാണ് കേരളവും പ്രത്യേകിച്ച് കണ്ണൂരും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ട അണികള്‍ കേരളത്തിന് ഒരു പുത്തന്‍ ആശയത്തിന്റെ ദിശാബോധം നല്കിയ ഹൈന്ദവ ദര്‍ശനത്തിന്റെ-രാഷ്ട്രീയ സ്വയം സേവകസംഘത്തിലേക്കും ഇതര സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്കും ഒഴുകാന്‍ തുടങ്ങിയതോടെ കൊലക്കത്തി പ്രസ്ഥാനങ്ങള്‍ക്ക് നേരെ ഓങ്ങിത്തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഈ അക്രമപരമ്പര സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ഇപ്പോഴും തുടരുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ 15 ന് സുജിത്തെന്ന ചെറുപ്പക്കാരനെ മാര്‍ക്സിസ്റ്റ് നരാധമന്മാര് കൊലപ്പെടുത്തിയ സംഭവം.
കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള മാര്‍ക്സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന്റെ ആദ്യ ഇരയായി 1969 ല്‍ തലശ്ശേരിയില്‍ വധിക്കപ്പെട്ട വാടിക്കല്‍ രാമകൃഷ്ണന്. 1975 ലെ അടിയന്തിരാവസ്ഥക്ക് ശേഷം സിപിഎമ്മില്‍ നിന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ഒഴുക്ക് മഹാപ്രവാഹമായപ്പോള്‍ അന്തംവിട്ടുപോയ ആ പാര്‍ട്ടി അണികളെ ആയുധമണിയിച്ച് കൂട്ടക്കുരുതിക്ക് നേതൃത്വം നല്കി. 1978 ല്‍ ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തട്ടകമായ പാനുണ്ടയില്‍ ശാഖയില്‍ കയറി ചെത്തു തൊഴിലാളിയുടെ മകനായ പാനുണ്ട ചന്ദ്രനെ വെട്ടിനുറുക്കി. രുധിരപാനത്തിന്റെ രുചിയറിഞ്ഞ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തുടര്‍ന്നിങ്ങോട്ട് ജില്ലയില്‍ നടത്തിയത് സംഹാര താണ്ഡവം തന്നെയായിരുന്നു. എത്രയെത്ര യുവധീരരാണ് ആദര്‍ശത്തിന്റെ ബലിവേദിയില്‍ പിടഞ്ഞു വീണത്. പന്ന്യന്നൂര്‍ ചന്ദ്രന്, കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍, എളന്തോട്ടത്തില്‍ മനോജ് ഏറ്റവും അവസാനം സുജിത്ത് വരെ ബലിദാനികളുടെ ആ പരമ്പര നീളുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി കണ്ണൂര്‍ ജില്ല ശാന്തമായിരുന്നു. ഇതിനിടയിലാണ് അശനിപാതം പോലെ പാപ്പിനിശ്ശേരി അരോളിയില്‍ മാര്‍ക്സിസ്റ്റ് കൊലക്കത്തി വീണ്ടുമുയര്‍ന്ന് ഒരു നിരപരാധിയുടെ കുടുംബം കൂടി അനാഥമാക്കിയത്. യോഗയും ഗണേശോത്സവവും ഗീതയും ഉച്ചരിച്ചതു കൊണ്ടോ അഭ്യസിച്ചതു കൊണ്ടോ നടത്തിയതു കൊണ്ടോ കമ്മ്യൂണിസ്റ്റുകാരാ- താങ്കള്‍ നന്നാകാന്‍ പോവുന്നില്ല. മനസ്സ് നന്നാവണം. മാത്രമല്ല അക്രമണോത്സുകത കൈവെടിയണം, അല്‍പ്പം താഴ്മയും എളിമയും വേണം. മസില്‍പവറും കാട്ടി മറ്റുളളവരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടും ഇനിയുമേറെക്കാലം തങ്ങള്‍ക്ക് കേരള മണില്‍ പിടിച്ചു നില്‍ക്കാനാവില്ല. കാലം മാറി സഖാക്കളെ. ബുദ്ധിയും വിവരവുമുളള ജനം നിങ്ങള്‍ പറയുന്നതെല്ലാം അപ്പടി വിഴുങ്ങി പാര്‍ട്ടിക്ക് വിധേയനായി ജീവിക്കുന്ന കാലമിനി തിരിച്ചുവരില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്. പൊതുജനം പാവം കഴുതയാണെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അവസാന കച്ചിത്തുമ്പായ ത്രിപുര കൂടി കൈവിടുന്നത് അനതിവിദൂരമല്ലാത്ത ഭാവിയില്‍ത്തന്നെ നിങ്ങള്‍ക്ക് കാണേണ്ടി വരും. പ്ലീനങ്ങളും കുമ്പസാരവും സ്വയം ശുദ്ധീകരണ ചര്‍ച്ചകളും ഒന്നും പാര്‍ട്ടിയെ മാറ്റില്ലെന്നതിന്റെ ദൃഷ്ടാന്തം കൂടിയായി അരോളിയിലെ അറും കൊല. ഈ പോക്കുപോയാല്‍ മഷിയിട്ടു നോക്കിയാല്‍പ്പോലും കാണാന്‍ കിട്ടാത്ത അപൂര്‍വ്വ വസ്തുവായി കമ്മ്യൂണിസ്റ്റുകള്‍ മാറുമെന്ന കാര്യം കണ്ണൂരാന്‍ ഓര്‍മ്മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: