എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമായ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്കും ജനങ്ങളുടെയും സൗകര്യങ്ങള്‍ കണക്കിലെടുത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്യാതീനപ്പെട്ട ഭൂമി തിരിച്ചെടുക്കാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു. എരുമേലിയില്‍ ആശുപത്രി നിര്‍മ്മിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ബോര്‍ഡംഗം ഇന്നലെ എരുമേലിയില്‍ എത്തിയത്. എരുമേലി പശ്ചിമ ദേവസ്വം വക ചെറുവളളി റബര്‍ എസ്റ്റേറ്റില്‍ നൂറേക്കറോളം ഭൂമി ഉണ്ടെന്നും ഇവ ആശുപത്രി നിര്‍മ്മാണനത്തിനായി ഏറ്റെടുക്കാനുളള നടപടികളാണ് ബന്ധപ്പെട്ടവരുമായി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയായ അയ്യപ്പന്താരാ റോഡ് സഞ്ചാരയോഗ്യമാക്കുന്നതില്‍ എരുമേലി ഗ്രാമപഞ്ചായത്ത് കനത്ത അനാസ്ഥ കാട്ടിയതായി അദ്ദേഹം പറഞ്ഞു. പേരിത്തോട്ടില് തടയണ കെട്ടി കുടിവെളള പദ്ധതി, പരമ്പരാഗത കാനന പാതയില്‍ വിശ്രമ കേന്ദ്രങ്ങള്‍, സ്ഥിരമായ ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. പേരൂര്‍ത്തോട് മുതല്‍ ഇരുമ്പൂന്നിക്കര, കോയിക്കക്കാവ്, കാളകെട്ടി വരെയുളള റോഡ് സഞ്ചാര യോഗ്യമാക്കാന്‍ പ്രധാന മന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഴുതക്കടവില്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതത്വം ഒരുക്കുമെന്നും കാനനപാതയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഇടത്താവളമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ട് പിന്നിട്ട എരുമേലിയിലെ ദേവസ്വം ബോര്‍ഡ് വക ഹൈസ്ക്കൂള് ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തുന്നതോടൊപ്പം മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിനു മുന്‍വശത്തുളള വലിയതോട് നവീകരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് സമീപം തടയണകെട്ടി സംരക്ഷിക്കും. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ വിവിധ ക്ഷേത്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. എരുമേലി – പമ്പ റോഡില്‍ അപകടങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്ന എരുത്വാപ്പുഴ മുതല്‍ അട്ടിവളളവു വരെയുളള പാതയിലെ വളവുകള്‍ നേരെയാക്കാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എരുമേലിയിലെത്തിയ ദേവസ്വം ബോര്‍ഡ് അംഗത്തോടൊപ്പം ശബരിമല അയ്യപ്പസേവാ സമാജം സെക്രട്ടറി എസ്. മനോജ്, ബി.ജെ.പി പൂഞ്ഞാര്‍ നിയോജക മണ്ഢലം പ്രസിഡന്റ് വി.സി അജികുമാര്‍, പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ ലൂയിസ് എരുമേലി, എസ്എന്‍ ഡിപി എരുമേലി യൂനിയന്‍ സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം, ദേവസ്വം ബോര്‍ഡ് ഉദ്ദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: