കാഞ്ഞിരപ്പള്ളി: നഗരത്തില്‍ ടൗണ്‍ ഹാള്‍ വളപ്പിലെ മാലിന്യ നിക്ഷേപം പകര്‍ച്ചവ്യാധി പടര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയിലാണ് രോഗ ഭീഷണിയുള്ളതായി കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും, ജില്ലാ ഹെല്‍ത്ത് ഓഫിസറുടെയും നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ പരിസരം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. ഈ മാസം 22ന് കോട്ടയത്ത് മനുഷ്യാവകാശ കമ്മീഷന് നടത്തുന്ന ഹിയറിങ്ങില്‍ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടൗണ്‍ ഹാള്‍ പരിസരത്ത് ചിറ്റാര്‍ പുഴയോരത്തെ മാലിന്യ കൂമ്പാരം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.അഴുകിയ മാലിന്യങ്ങളില്‍ നിന്നുമുണ്ടായ ചെള്ള് പരിസരമാകെ വ്യാപിചു കഴിഞ്ഞു. ഈചകളും കൊതുകുകളും പെരുകുന്നു. മാലിന്യങ്ങളും അവശിഷ്ടങ്ങളും ഭക്ഷിക്കാന്‍ നായ്ക്കളുടെ ശല്യവും വര്‍ധിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് പരിസര വാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ടൗണ്‍ ഹാളിനോട് ചേര്‍ന്നൊഴുകുന്ന ചിറ്റാര്‍ പുഴയിലെ വെള്ളം അതീവ ഗുരുതരമായി മലിനപ്പെട്ടു. മഴയില്‍ മാലിന്യം ചിറ്റാര്‍ പുഴയിലേക്ക് ഒഴുകിയിറങ്ങുകയാണ്. മാലിന്യ നിക്ഷേപത്തിന് മറ്റു സൗകര്യങ്ങളില്ലാത്ത കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യങ്ങള്‍ മുഴുവന്‍ പഞ്ചായത്ത് ശേഖരിച്ച് ടൗണ്‍ ഹാള്‍ പരിസരത്താണ് തള്ളുന്നത്. പഞ്ചായത്തിന്റെ മുന്‍ ഭരണസമിതി വിഴിക്കിത്തോട് തോട്ടം കവലയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാന്‍ ആരംഭിച്ച നടപടി പ്രദേശ വാസികളുടെ ശക്തമായ എതിര്‍പ്പുകളെയും സമരത്തെയും തുടര്‍ന്ന് നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: