ന്യൂദല്‍ഹി: പതിനായിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ രാഷ്ട്രപ്രേമ റാലി ദല്‍ഹിയുടെ നഗരവീഥികളെയും കോടിക്കണക്കിന് രാഷ്ട്രഭക്തരേയും ആവേശഭരിതരാക്കി. വന്ദേമാതരം മുഴക്കി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍നിന്ന് ജന്തര്‍മന്തറിലേക്ക് നടന്ന റാലിയില്‍ ദേശസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളും ദേശാഭിമാനം ജ്വലിക്കുന്ന ഗീതങ്ങളുമുണ്ടായിരുന്നു. ആയിരക്കണക്കിന് വിമുക്തഭടന്മാരുടെ നേതൃത്വത്തിലായിരുന്നു റാലി.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും അതു തടയാനുള്ള ശ്രമങ്ങള്‍ക്കെതിരേ തലസ്ഥാനത്തു രൂപംകൊണ്ട ചെറുത്തു നില്‍പ്പുകളുമാണ് ഈ റാലിയ്ക്ക് കാരണമായതെന്ന് സംഘാടകര്‍ പറഞ്ഞു.
ജെഎന്‍യുവിലെ രാഷ്ട്രവിരുദ്ധ പ്രസംഗത്തിന് അറസ്റ്റിലായ കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി ദല്‍ഹി ഹൈക്കോടതി പരിഗണിക്കാനരിക്കെ നടന്ന റാലിയ്ക്ക് എല്ലാ മേഖലയില്‍നിന്നും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്.
സേവ് ദ നേഷന്‍, രാജ്യത്തെ രക്ഷിക്കുക എന്ന പേരില്‍ നടത്തിയ ഐക്യജനകീയ റാലിയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍, വക്കീലന്മാര്, വിവിധ പ്രൊഫഷണലുകള്‍ തുടങ്ങി സമൂഹത്തിന്റെ ഒരു പരിച്ഛേദംതന്നെ റാലിയില്‍ പങ്കെടുത്തു. പടുകൂറ്റന്‍ ത്രിവര്‍ണ്ണ പതാകയുടെ മാതൃകയേന്തി, ദേശഭക്തിഗാനങ്ങള്‍ മുഴക്കി നീങ്ങിയ റാലി കാണാന്‍ വീഥികള്‍ക്കിരുപുറവും ഒട്ടേറെ പേര് തടിച്ചുകൂടി. രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് തലസ്ഥാനത്തെ തെരുവില്‍ അട്ടഹാസം മുഴക്കിയവരുടെ പ്രകടനം കണ്ടവര്‍ക്ക് ഇന്നലെ നടന്ന ചിട്ടയായ റാലിയില്‍ ആവേശംപൂണ്ട് അവരില്‍ പലരും പങ്കെടുത്തു.
അഡ്മിറല്‍ ശേഖര്‍ സിന്‍ഹ, എയര്‍മാര്‍ഷന്‍ പി. കെ. റായ്, ലഫ്. ജനറല്‍മാരായ രവി സാഹ്നി, സിന്‍ഹ, സന്ദീപ് സിങ്, ആര്. എന്‍. സിങ്, മേജര്‍ ജനറല്‍ രാജ് മല്‍ഹോത്ര, ചരകവര്ത്തി, വിജയ് ഠാല്, എന്‍. എന്‍. ഗുപ്ത തുടങ്ങിയവര്‍ മഹാത്മജി സ്മാരകത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചാണ് റായിക്കു തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: