കൊച്ചി: മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന ഉത്പാദകരുടെ മരുന്നുകള്‍ വ്യാപാരികള്‍ വില്‍പ്പന നടത്തരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഇത്തരം മരുന്ന് കമ്പിനികളുമായി വില പേശല്‍ നടത്തി വേണം വ്യാപാരികള്‍ മരുന്ന് വില്‍പ്പന നടത്താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് (എകെസിഡിഎ) ജില്ലാ ഘടകത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും കുടുംബമേളയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേയിനം മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന ഉത്പാദകര്‍ വില കുറയ്ക്കുവാന്‍ തയാറായില്ലെങ്കില്‍ ആ കമ്പനിയുടെ മരുനുകള്‍ വില്‍പ്പന നടത്തില്ലെന്ന് സംഘടന തീരുമാനിക്കണം. കുറഞ്ഞ വിലയ്ക്ക് മരുന്ന് നല്കാന് കഴിയുന്നതാണ് വലിയ ചാരിറ്റി പ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് ഇവിടെ എത്തുമ്പോള്‍ വന്‍ വിലയാണ്. എന്നാല്‍ ഇതേ മരുന്നുകള്‍ മറ്റ് രാജ്യങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നു. ഇതിന്റെ കാരണം അന്വേഷിക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു. അഞ്ച് പൈസയും അഞ്ഞൂറ് രൂപയും ഉത്പാദന ചെലവുള്ള മരുന്നുകള്‍ യഥാക്രമം അഞ്ച് രൂപയ്ക്കും അമ്പതിനായിരം രൂപയ്ക്കും വില്‍ക്കേണ്ടിവരുന്ന ചില്ലറ വ്യാപാരികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് കാരണങ്ങള്‍ പലതുണ്ട്. മരുന്ന് വാങ്ങാന്‍ വരുന്ന രോഗികള്‍ക്ക് മരുന്നുകളെ കുറിച്ചുള്ള ബോധവത്ക്കരണം നല്കാന് കൂടി ഔഷധ വ്യാപാരികള്‍ തയ്യാറാവണമെന്നും ജസ്റ്റിസ് പാഷ അഭിപ്രായപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അസോസിയേഷന് നടപ്പാക്കുന്ന സൗജന്യ റേഡിയേഷന് തെറാപ്പി ചികിത്സാ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ഡോ.എ.ആര്.അനില്‍കുമാറിന് കെമാല്‍ പാഷ കൈമാറി. മാര്‍ച്ച് ഒന്നുമുതല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ റേഡിയേഷന് ചികിത്സ സൗജന്യമായിരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് പി.വി.ടോമി പറഞ്ഞു. ജില്ലാ സെക്രട്ടറി സാജു എബ്രഹാം, സംസ്ഥാന പ്രസിഡന്റ് എ.എന്‍.മോഹന്‍ മറ്റുഭാരവാഹികളായ എസ്.ശ്രീധരപണിക്കര്‍, എം.പി.രാജേഷ്കുമാര്‍, എന്‍.ആര്.ഹരിഹരപുത്രന്‍, സരുണ്സാന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: