നാണക്കേടോര്‍ത്ത് ആ രാജാവ് നാട്ടിലേക്ക് തിരിച്ചുപോയില്ല. അവിടെ ചുറ്റിക്കറങ്ങി ഒടുവില്‍ ‘ഇള’ എന്ന പേര് സ്വീകരിച്ചു സ്ത്രീയായി ജീവിതം തുടങ്ങി. ആ കാട്ടിലേയ്ക്ക് മൃഗയാവിനോദത്തിനെത്തിയ ബുധന്‍ ഇളയെക്കണ്ട് പ്രണയവിവശനായി.
അവള്‍ക്കും ബുധനില്‍ കാമമുളവായി. അവരുടെ സംയോഗത്താല്‍ പുരൂരവസ്സ് എന്ന് പേരായ ഒരു സുപുത്രന് ജനിച്ചു. ഇള അവിടെവച്ച് വസിഷ്ഠമുനിയെ സ്മരിച്ചമാത്രയില്‍ ഗുരു അദ്ദേഹത്തെ അനുഗ്രഹിക്കാനായി ഭഗവാന് ശങ്കരനെ സംപ്രീതനാക്കി. വസിഷ്ഠന് ഭഗവാനോട് വരമായി ചോദിച്ചത് സുദ്യുമ്നന്റെ പൗരുഷം വീണ്ടു കിട്ടാനാണ്. എന്നാല്‍ ഒന്നരാടം മാസം ഇളയായും സുദ്യുമ്നനായും രാജാവിന് ജീവിക്കാം എന്ന വരമാണ് പരമശിവന് നല്‍കിയത്.
രാജാവ് കൊട്ടാരത്തില്‍പ്പോയി ഭരണം തുടങ്ങി. ആണായിരിക്കുമ്പോള്‍ രാജ്യഭാരവും പെണ്ണായിരിക്കുമ്പോള്‍ കൊട്ടാരത്തില്‍ ഒളിച്ചും അദ്ദേഹം കഴിഞ്ഞുവന്നു. ഇതറിഞ്ഞ ജനം രാജാവിനെ നിന്ദിച്ചു സംസാരിച്ചു തുടങ്ങി. അതിനാല്‍ യൗവനമായപ്പോള്ത്തന്നെ മകനായ പുരൂരവസ്സിനു രാജ്യഭാരം നല്കി അദ്ദേഹം വാനപ്രസ്ഥനായി. അദ്ദേഹം നാരദനില്‍ നിന്നും നവാക്ഷരമന്ത്രദീക്ഷയെടുത്ത് ഭക്തിയോടെ ദേവിയെ ഉപാസിച്ചു.
ഇള ദേവിയെ സ്തുതിച്ചു: ‘ഉപാസിക്കുന്നവര്‍ക്ക് അഭികാമ്യമായ രൂപത്തില്‍ അവിടുന്നെനിക്ക് പ്രത്യക്ഷയായിരിക്കുന്നു. ദേവഗണങ്ങള്‍ ആശ്രയിക്കുന്ന അഭീഷ്ടവരദായകമായ അവിടുത്തെ പദകമലത്തെ ഞാനിതാ നമസ്കരിക്കുന്നു. ഈ ലോകത്ത് അവിടുത്തെ മഹത്വം മനുഷ്യനായി ജനിച്ച ആര്‍ക്കാണറിയാനാവുക? മുനിമാരും ദേവന്മാരും ആ രൂപത്തില്‍ മുഗ്ദ്ധരാണ്. അവിടുത്തെ ദയയും ഐശ്വര്യവും എത്ര അത്ഭുതകരം! ത്രിമൂര്‍ത്തികളും ഇന്ദ്രാദി ദേവന്മാരും അഷ്ടവസുക്കളും പോലും അവിടുത്തെ പ്രഭാവം അറിയാത്തവരാണ്.
പിന്നെ സാധാരണക്കാരായ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? വിഷ്ണുവിന് അവിടുത്തെ സാത്വികാംശത്തെ അറിയാം. ബ്രഹ്മാവിന് രാജസാംശത്തെയും രുദ്രന് താമസാംശത്തെയും അറിയാം. എന്നാല്‍ അമ്മയെ സമഗ്രനിര്ഗുണയായി അറിയുന്നവര്‍ ആരുണ്ട്? മന്ദബുദ്ധിയായ ഞാന്‍ അതിനു യോഗ്യനല്ലെങ്കിലും അടുത്തെ കൃപ എന്തെന്ന് ഇന്ന് ഞാനറിഞ്ഞു.
പൂമങ്കയായ ലക്ഷ്മീദേവി തന്നെ വരിച്ചിട്ടും വിഷ്ണുദേവന് പൂര്‍ണ്ണമായും സംതൃപ്തനല്ല. ഇവളെ വരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടോ എന്ന സംശയമാകാം അതിനു കാരണം. നിന്റെ കൈകള്‍ പാദസേവ ചെയ്യുന്നതിനാലാകണം മധുസൂദനന്റെ പാദങ്ങള്‍ക്ക് ഇത്ര പവിത്രത.
അശോകത്തെപ്പോലെ അവിടുത്തെ കാലടികളുടെ താഡനമേല്‍ക്കാന്‍ പരമപുരുഷനായ ഹരി പോലും കൊതിക്കുന്നു. എന്നാല്‍ അവിടുന്നു കോപിഷ്ഠയാകുമ്പോള്‍ അവിടുത്തെ പ്രശാന്തയാക്കാന്‍ ആ ഭഗവാന് തന്നെ അവിടുത്തെ കുമ്പിടുന്നു. കാര്മേഘത്തില് മിന്നല്‍പ്പിണരുകള്‍ എന്നപോലെ ആ പരമപുരുഷന്റെ മാറില്‍ അവിടുന്നമരുന്നു. അതായത് ആ ജഗദീശനെ അവിടുന്നു വാഹനമാക്കിയിരിക്കുന്നു! കോപിഷ്ഠയായി ദേവി ആ ഭഗവാനെ കൈവെടിഞ്ഞാല്‍പ്പിന്നെ അദ്ദേഹം ശക്തിഹീനന് തന്നെ.
ശ്രീയൊഴിഞ്ഞ നിര്‍ഗുണ പുരുഷനെ ആര്‍ക്കും വേണ്ട. അവിടുത്തെ ആശ്രയിക്കുന്ന ബ്രഹ്മാദികളായ ദേവന്മാര് വാസ്തവത്തില്‍ സ്ത്രീകളാണ്. അവിടുത്തെ പ്രസാദിപ്പിച്ച് അവര്‍ പുരുഷത്വം നേടിയതാണെന്നു തോന്നുന്നു.
അവിടുത്തെ പ്രഭാവം എങ്ങനെ വര്‍ണ്ണിക്കും? അമ്മേ, അവിടുന്ന് സ്ത്രീയോ പുരുഷനോ? സഗുണയോ നിര്‍ഗ്ഗുണയോ? അമ്മേ, ഞാന്‍ അവിടുത്തെ സദാ ധ്യാനിക്കുന്നു, നമസ്കരിക്കുന്നു. അമ്മയില്‍ അചഞ്ചല ഭക്തിയുണ്ടാവാന്‍ എന്നെ അനുഗ്രഹിക്കേണമേ! ഇങ്ങിനെ സ്തുതിച്ച രാജര്‍ഷിക്ക് ദേവി ആത്മസായൂജ്യം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: