ദുബായ്: യോഗയെന്നുകേള്ക്കുമ്പോള് വടിയെടുക്കുന്നവര്‍ അറിയുക. കഴിഞ്ഞയാഴ്ച രണ്ടു ദിവസം ദുബായ് യോഗക്കായി മാറ്റിവച്ചു. നഗരകേന്ദ്രത്തിലെ ബുര്‍ജ് പാര്‍ക്കില്‍ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ യോഗ പ്രദര്‍ശനത്തിന് മുഹമ്മദ് ബിന്‍ റഷീദ്, ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി, യോഗ ഗുരു സുനീല്‍ സിങ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മധേഷ്യയിലെ ഏറ്റവും വലിയ യോഗ ആചരണത്തിന്റെ ആദ്യ സെഷനില്‍ 9,000ത്തിലധികം പേരാണ് പങ്കെടുത്തത്. ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ വലിയ ടിവി സ്ക്രീനില്‍ യോഗാഭ്യാസം പ്രദര്‍ശിപ്പിച്ചു. പ്രധാനകേന്ദ്രത്തില്‍ എത്തിപ്പെടാനാകാത്തവര്ക്കായാണ് ഈ സൗകര്യം ഒരുക്കിയത്.
പ്രധാന സെഷനുശേഷം വിവിധ സെഷനുകള്‍ക്കും എക്സ് യോഗ ദുബായ് ഫെസ്റ്റില്‍ എന്ന ഈ ബൃഹത് സംരംഭം വേദിയായി. വനിതകള്‍ക്കു മാത്രമായി പ്രത്യേക സെഷന് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയം. സംഗീത പരിപാടികളും ചടങ്ങിന് കൊഴുപ്പേകി. പരിപാടിയുടെ വിജയം ശില്‍പ്പ ഷെട്ടിയെ ആഹ്ലാദത്തിലാക്കി.
യോഗയെന്നത് കേവലം വ്യായാമം മാത്രമല്ല ആരോഗ്യകരമായ ജീവിതത്തിനുള്ള മാര്‍ഗമെന്ന് ശില്‍പ്പ ഷെട്ടി പറഞ്ഞു. ദുബായ് നിവാസികളുടെ ആരോഗ്യകരമായ ജീവിതത്തിന് ഇതുപകരിക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫെസ്റ്റിവര്‍ ഡയറക്റ്റര്‍ ജാവേദ് ഖൊരാമിഫറും പരിപാടിയുടെ വിജയത്തില്‍ സന്തുഷ്ടന്‍. എക്സ് യോഗ ദുബായിക്ക് സമ്മാനിക്കുന്നത് ഉത്സവമല്ല, പോസിറ്റീവ് എനര്‍ജിയാണെന്ന് ജാവേദ് പറഞ്ഞു. ശനിയാഴ്ചയാണ് ഫെസ്റ്റിവല്‍ സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: